എറണാകുളം: വാളയാർ കേസിലെ പ്രതികളായ വി മധു, ഷിബു എന്നിവർ സമർപ്പിച്ച ജാമ്യ ഹരജി ഹൈക്കോടതി തള്ളി. ജസ്‌റ്റിസ് പി ഗോപിനാഥ് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഹരജി തള്ളിയത്. കൂടാതെ ജാമ്യാപേക്ഷയുമായി പ്രതികൾക്ക് വിചാരണ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി നിർദ്ദേശം നൽകി.
വാളയാർ സഹോദരിമാരുടെ മരണം ആത്‍മഹത്യ തന്നെയാണെന്ന കണ്ടെത്തലുമായി സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ പ്രതികൾ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. പ്രതികൾ ശാരീരികമായും, മാനസികമായും പീഡിപ്പിച്ചതാണ് കുട്ടികൾ ആത്‌മഹത്യ ചെയ്യാൻ കാരണമെന്നാണ് സിബിഐയുടെ കണ്ടെത്തൽ.
സിബിഐ തിരുവനന്തപുരം യൂണിറ്റാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. എന്നാൽ പോലീസ് അന്വേഷണം ശരിവച്ചുകൊണ്ടുള്ള സിബിഐ കുറ്റപത്രത്തിനെതിരെ കുട്ടികളുടെ മാതാവ് രംഗത്ത് വരികയും ചെയ്‌തിരുന്നു. കഴിഞ്ഞ 2014 ജനുവരി 13ആം തീയതിയും മാർച്ച് 4ആം തീയതിയുമാണ് 13ഉം 9ഉം വയസുള്ള സഹോദരിമാരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
Read also: കുനൂർ ഹെലികോപ്‌ടർ അപകടം; അന്വേഷണ റിപ്പോർട് കൈമാറി