കാബൂൾ: സ്‌ത്രീകൾക്ക് കൂടുതൽ മേഖലകളിൽ നിയന്ത്രണവുമായി താലിബാൻ. അഫ്‌ഗാനിസ്‌ഥാനിൽ സ്‌ത്രീകൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നത് താലിബാൻ ഭരണകൂടം അവസാനിപ്പിച്ചു. സ്‌ത്രീകൾ പൊതുസമൂഹത്തിൽ ഇറങ്ങുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന താലിബാൻ, വാഹനമോടിക്കുന്നതിനുള്ള അനുമതി നിഷേധിക്കുകയായിരുന്നു.
താലിബാൻ ഭരണമേറ്റെടുക്കുന്നതിന് മുൻപ് കാബൂൾ ഉൾപ്പടെ അഫ്‌ഗാനിസ്‌ഥാന്റെ പ്രധാന നഗരങ്ങളിൽ സ്‌ത്രീകൾക്ക് വാഹനമോടിക്കാൻ സാധിച്ചിരുന്നു. കൂടാതെ ഗ്രേഡ് ആറിന് മുകളിൽ പെൺകുട്ടികൾ വിദ്യാഭ്യാസം ചെയ്യേണ്ടതില്ലെന്ന താലിബാന്റെ സമീപകാലത്തെ ഉത്തരവും വിവാദമായിരുന്നു. തുടർന്ന് പെൺകുട്ടികളെ കൂടുതൽ പഠിപ്പിക്കാൻ കഴിയുന്ന വിധത്തിൽ നിയമനിർമാണം നടത്തുമെന്ന് താലിബാൻ വ്യക്‌തമാക്കിയെങ്കിലും നടപടി ഉണ്ടായില്ല.
ലോകത്ത് സ്‌ത്രീകൾക്കെതിരായ മനുഷ്യാവകാശ പ്രശ്‌നങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട് ചെയ്യുന്ന രാജ്യമാണ് അഫ്‌ഗാനിസ്‌ഥാൻ. കൂടാതെ നിലവിൽ രാജ്യത്ത് ഭക്ഷ്യ ക്ഷാമവും, അവശ്യ വസ്‌തുക്കളുടെ ലഭ്യതക്കുറവും രൂക്ഷമാണ്. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഭക്ഷ്യക്ഷാമം നേരിടുന്ന രാജ്യവും അഫ്‌ഗാനിസ്‌ഥാൻ ആണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
Read also: എസ്എസ്എൽസി പരീക്ഷാ ഫലം ജൂൺ 15ന് മുമ്പ്; വിദ്യാഭ്യാസ മന്ത്രി