ബുർകിനാബെ: വെസ്‌റ്റ് ആഫ്രിക്കയിലെ ബുർക്കിന ഫാസോയിൽ ഭീകരാക്രമണം. സഹേൽ മേഖലയിലെ രണ്ട് സൈനിക കേന്ദ്രങ്ങൾക്ക് നേരെയാണ് ഒരേസമയം ആക്രമണമുണ്ടായത്. സംഭവത്തിൽ 9 സൈനികർ ഉൾപ്പടെ 15 പേർ കൊല്ലപ്പെട്ടു. മുപ്പതോളം പേർക്ക് പരുക്കേറ്റതായും ബുർകിനാബെ ആർമി അറിയിച്ചു.
സൗം പ്രവിശ്യയിലെ ഗാസ്‌കിൻഡെയിലും പോബെ- മെൻഗാവോയിലുമാണ് ഒരേസമയം ഭീകരാക്രമണം നടന്നത്. സൈനിക കേന്ദ്രവും ജനവാസ മേഖലയുമാണ് ഭീകരർ ലക്ഷ്യമിട്ടതെന്നാണ് വിവരം.
ഗാസ്‌കിൻഡെയിലുണ്ടായ ആക്രമണത്തിൽ അഞ്ച് സൈനികരും നാല് സാധാരണക്കാരും ഉൾപ്പടെ ഒമ്പത് പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരുക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. പോബെ-മെൻഗാവോയിലെ ആക്രമണത്തിൽ നാല് സൈനികരും രണ്ട് സൈനിക സഹായികളും ഉൾപ്പടെ ആറ് പേരാണ് കൊല്ലപ്പെട്ടത്. ഇവിടെയും 15 ഓളം പേർക്ക് പരുക്കേറ്റു.
അതേസമയം നിലവിൽ രണ്ട് പ്രദേശങ്ങളിലെയും സ്‌ഥിതി നിയന്ത്രണ വിധേയമാണെന്നും സുരക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും സൈന്യം പ്രസ്‌താവനയിൽ പറയുന്നു. ജിഹാദിസ്‌റ്റ് ഭീകരർക്കെതിരെ യുദ്ധം തുടരുമെന്നും ബുർകിനാബെ ജനതയെ സംരക്ഷിക്കുമെന്നും സായുധ സേന അറിയിച്ചു.
ബുർക്കിന ഫാസോയിൽ ഇതുവരെ ഉണ്ടായ ജിഹാദി ആക്രമണങ്ങളിൽ 1,000ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും 1 ദശലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്‌തതായാണ് കണക്കുകൾ. 2015 മുതൽ ഇവിടെ ജിഹാദി ആക്രമണങ്ങൾ പതിവാണെന്ന് കണക്കുകൾ വ്യക്‌തമാക്കുന്നു.
2021 നവംബറിൽ, ജെൻഡർമേരി പോസ്‍റ്റിന് നേരെ ആക്രമണമുണ്ടായി. 53 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നത്.
Most Read: പോലീസ് തലപ്പത്തെ അഴിച്ചുപണി: സിനിമകളിലെ സ്‌ഥിരം ആന്റി ക്ളൈമാക്‌സ് രംഗം; ഡബ്ള്യുസിസി