കൊച്ചി: കോഴിക്കോട് ഇരട്ട സ്‍ഫോടന കേസിൽ ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് തടിയന്റവിട നസീറിന്റെ പിതാവ് മജീദ്. മകൻ തെറ്റുകാരനെങ്കിൽ ശിക്ഷിക്കപ്പെടണമെന്ന് കരുതിയിരുന്നു എന്നും എന്നാലിപ്പോൾ സത്യം ജയിച്ചുവെന്നും പിതാവ് പറഞ്ഞു. മകൻ കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് കുടുംബം വലിയ അപമാനം നേരിട്ടുവെന്നും എൻഐഎ സുപ്രീം കോടതിയെ സമീപിച്ചാലും അവിടെയും സത്യം വെളിപ്പെടുമെന്നും മജീദ് പറയുന്നു.
ഇന്ന് ഉച്ചയോടെയാണ് കോഴിക്കോട് ഇരട്ടസ്‍ഫോടന കേസിൽ എൻഐഎക്ക് കടുത്ത തിരിച്ചടി നൽകി പ്രതികളെ വെറുതെ വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നത്. വിചാരണ കോടതി വിധിച്ച ഇരട്ട ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്നായിരുന്നു ഒന്നാം പ്രതി തടിയന്റവിട നസീർ, നാലാം പ്രതി ഷിഫാസ് എന്നിവരുടെ ആവശ്യം. കേസിൽ നിരപരാധികളാണെന്നും യുഎപിഎ അടക്കമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്നുമാണ് പ്രതികൾ വാദിച്ചിരുന്നത്. അതേസമയം കേസിലെ മൂന്നാം പ്രതി അബ്‌ദുൾ ഹാലിം, ഒൻപതാം പ്രതി അബൂബക്കർ യൂസഫ് എന്നിവരെ വെറുതെ വിട്ട നടപടി ചോദ്യം ചെയ്‌താണ് എൻഐഎ അപ്പീൽ നൽകിയത്.
2006ലാണ് കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്‌റ്റാൻഡിലും കെഎസ്ആർടിസി സ്‌റ്റാൻഡിലും സ്‍ഫോടനം നടന്നത്. ആദ്യം ലോക്കൽ പോലീസ് അന്വേഷിച്ച കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. ആകെ 9 പ്രതികളുള്ള കേസിൽ ഒളിവിലുള്ള രണ്ട് പ്രതികളടക്കം മൂന്ന് പേരുടെ വിചാരണ പൂർത്തിയായിട്ടില്ല. ഒരാളെ എൻഐഎ മാപ്പുസാക്ഷിയാക്കി. ഒരു പ്രതി വിചാരണക്കിടെ മരിച്ചിരുന്നു. 2011ലാണ് പ്രതികൾ ശിക്ഷാ വിധി ചോദ്യം ചെയ്‌ത് ഹൈക്കോടതിയെ സമീപിച്ചത്.
Read also: ഗൂഢാലോചന കേസ്; റിപ്പോര്‍ട് സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്