ന്യൂഡെൽഹി: 21ആമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടി ഇന്ന് നടക്കും. റഷ്യൻ പ്രസിഡണ്ട് വ്ളാഡിമർ പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. പ്രതിരോധം, വ്യാപാരം, ഊർജ സംരക്ഷണം, വികസനം എന്നീ വിഷയങ്ങളിൽ പരസ്‌പര സഹകരണം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടാണ് ചർച്ചകൾ നടക്കുക.
മോദി-പുടിൻ കൂടിക്കാഴ്‌ചക്ക് മുന്നോടിയായി ഇരുരാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാരായ രാജ്‌നാഥ് സിംഗും സെർജി ഷോയ്‌ഗുവും, വിദേശകാര്യ മന്ത്രിമാരായ എസ് ജയശങ്കറും സെർജി ലാവ്‌റോവും രാവിലെ 11.30ന് ചർച്ചകൾ നടത്തും. തുടർന്ന് വൈകീട്ട് 5.30ന് നരേന്ദ്ര മോദിയും വ്ളാഡിമർ പുടിനും തമ്മിൽ കൂടിക്കാഴ്‌ച നടത്തും.
ചർച്ചയിൽ പ്രതിരോധം, വ്യാപാരം, ഊർജം എന്നീ മേഖലകളിലെ ബന്ധം വിപുലീകരിക്കുന്നതിനുള്ള തീരുമാനങ്ങൾ ഉണ്ടായേക്കും. 10 കരാറുകളിലും ഇരുനേതാക്കളും ഒപ്പുവക്കും. എസ്-400 മിസൈൽ സംവിധാനം ഇന്ത്യക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട പുരോഗതി ഇരുനേതാക്കളും വിലയിരുത്തും.
പ്രതിരോധ സഹകരണം ശക്‌തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളും പരസ്‌പരം സൈനിക ബേസുകൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ഉടമ്പടി പ്രാബല്യത്തിൽ വരാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്. അഫ്‌ഗാനിലെ നിലവിലുള്ള രാഷ്‌ട്രീയ സാഹചര്യങ്ങളും കൂടിക്കാഴ്‌ചയിൽ ചർച്ചയാകും.
Read Also: പൊതുമരാമത്ത് കരാറുകാരുടെ ബുദ്ധിമുട്ടുകൾ കൂടി അറിയണം; മന്ത്രിക്കെതിരെ പ്രതിഷേധം