തിരുവനന്തപുരം: സംസ്‌ഥാനത്തെ നാലിനം ക്ഷേമപെൻഷൻ തുക ഉയർത്തിയതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. വിശ്വകർമ, സർക്കസ്, അവശ കായികതാര, അവശ കലാകാര പെൻഷൻ തുകകളാണ് 1600 രൂപയാക്കി ഉയർത്തിയത്. അവശ കലാകാര പെൻഷൻ നിലവിൽ 1000 രൂപയാണ്. അവശ കായികതാരങ്ങൾക്ക് 1300 രൂപയും, സർക്കസ് കലാകാരൻമാർക്ക് 1200 രൂപയും, വിശ്വകർമ പെൻഷൻ 1400 രൂപയുമാണ്.
കഴിഞ്ഞ ദിവസം, അങ്കണവാടി, ആശാ ജീവനക്കാരുടെ വേതനം ഉയർത്തിയിരുന്നു. ഇവർക്ക് നിലവിൽ 1000 രൂപ വരെയാണ് വേതനം വർധിപ്പിച്ചിരിക്കുന്നത്. 88,977 പേർക്ക് ഈ നേട്ടം ലഭിക്കും. അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും പത്ത് വർഷത്തിൽ കൂടുതൽ സേവനകാലാവധി ഉള്ളവർക്കാണ് നിലവിലുള്ള വേതനത്തിൽ 1000 രൂപ വർധിപ്പിച്ചത്.
മറ്റുള്ളവർക്കെല്ലാം 500 രൂപയുടെ വർധവുമുണ്ട്. 62,852 പേർക്കാണ് വേതന വർധനവ് ലഭിക്കുക. ഇതിൽ 26,989 പേർ വർക്കർമാരാണ്. ആശ വർക്കർമാരുടെ വേതനത്തിലും 1000 രൂപ വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. 26,125 പേർക്കാണ് നേട്ടം. ഇരു വർധനവുകളും ഡിസംബർ മുതൽ പ്രാബല്യത്തിൽ വരുമെന്നും ധനമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
Most Read| ഗോവയിൽ ലോകസിനിമയുടെ വസന്തകാലം; രാജ്യാന്തര ചലച്ചിത്ര മേളക്ക് ഇന്ന് തുടക്കം