ഗോവ: 54ആംമത് രാജ്യാന്തര ചലച്ചിത്ര മേളക്ക് ഗോവയിൽ ഇന്ന് തുടക്കം. പനാജിയിലെ ശ്യാമപ്രസാദ് മുഖർജി ഇൻഡോർ സ്‌റ്റേഡിയത്തിൽ വൈകിട്ട് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ മേള ഉൽഘാടനം ചെയ്യും. മാധുരി ദീക്ഷിത്, ഷാഹിദ് കപൂർ, ശ്രേയ ഘോഷാൽ തുടങ്ങിയവരുടെ കലാവിരുന്ന് ഉൽഘാടന ചടങ്ങിൽ ഉണ്ടാകും. 13 വേൾഡ് പ്രീമിയറുകൾ ഉൾപ്പടെ നാല് വേദികളിലായി 270 ചലച്ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും.
സ്‌റ്റുവർട്ട് ഗാറ്റ് സംവിധാനം ചെയ്‌ത ‘ക്യാച്ചിങ് ഡസ്‌റ്റ്’ ആണ് ഉൽഘാടന ചിത്രം, ഇന്ത്യൻ പനോരമ വിഭാഗത്തിൽ 25 ഫീച്ചർ ഫിലിമുകളും 20 നോൺ ഫീച്ചർ സിനിമകളുമുണ്ട്. ആനന്ദ് ഏകർഷി സംവിധാനം ചെയ്‌ത മലയാള ചിത്രം ‘ആട്ടം’ ആണ് പനോരമയിലെ ഉൽഘാടന ചിത്രം. കേരളത്തിൽ അടുത്തയാഴ്‌ച റിലീസിനെത്തുന്ന മമ്മൂട്ടി-ജ്യോതിക കേന്ദ്രകഥാപാത്രങ്ങളായ ജിയോബേബി സംവിധാനം ചെയ്‌ത ‘കാതൽ’ എന്ന ചിത്രവും പനോരമയിലുണ്ട്.
ഇരട്ട, മാളികപ്പുറം, ന്നാ താൻ പോയി കേസ് കൊട്, പൂക്കാലം എന്നിവയാണ് പനോരമയിലെ മറ്റു മലയാള ചിത്രങ്ങൾ. ജൂഡ് ആന്തണിയുടെ 2018 മെയിൻസ്ട്രീം വിഭാഗത്തിലും ആനന്ദ് ജ്യോതിയുടെ ശ്രീരുദ്രം നോൺ ഫീച്ചറിലും പ്രദർശിപ്പിക്കും. ഈ വർഷത്തെ സത്യജിത് റേ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം ഹോളിവുഡിലെ ഇതിഹാസ നടനും നിർമാതാവുമായ മൈക്കൽ ഡഗ്ളസിന് സമാപന ചടങ്ങിൽ സമ്മാനിക്കും. രണ്ടു അക്കാദമി പുരസ്‌കാരങ്ങളും അഞ്ചു ഗോൾഡൻ ഗ്ളോബ് പുരസ്‌കാരങ്ങളും നേടിയിട്ടുള്ള മൈക്കൽ ഡഗ്ളസാണ് മേളയിലെ സുവർണ താരം.
15 സിനിമകളാണ് രാജ്യാന്തര മൽസര വിഭാഗത്തിൽ മികച്ച ചലച്ചിത്രത്തിനുള്ള സുവർണ മയൂരത്തിനായി മൽസരിക്കുന്നത്. കന്നഡ ചിത്രം ഋഷഭ് ഷെട്ടിയുടെ ‘കാന്താര’ സുധാംശു സരിയയുടെ സന (ഹിന്ദി), മൃദുൽ ഗുപ്‌തയുടെ മിർബിൻ എന്നിവയാണ് മൽസര വിഭാഗത്തിലെ ഇന്ത്യൻ സിനിമകൾ. മികച്ച ഒടിടി വെബ് സീരീസിന് പത്ത് ലക്ഷം രൂപയാണ് പുരസ്‌കാരം. പത്ത് ഭാഷകളിൽ നിന്ന് 32 എൻട്രികൾ ഒടിടി വിഭാഗത്തിൽ രചിച്ചിട്ടുണ്ട്.
ശേഖർ കപൂർ അധ്യക്ഷനായ ജൂറിയാണ് ജേതാക്കളെ പ്രഖ്യാപിക്കുന്നത്. സെഷനുകളിൽ മൈക്കൽ ഡഗ്ളസ്, വിദ്യാബാലൻ, റാണി മുഖർജി, വിജയ് സേതുപതി, കരൺജോഹർ, മധുർ ഭണ്ഡാർക്കർ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. 28നാണ് മേളയുടെ സമാപനം.
Most Read| സ്‌ത്രീകളെ ഭയം, 55 വർഷമായി സ്വയം തടവിൽ; 71-കാരന്റെ ജീവിത പോരാട്ടം