പനാജി: അൻപത്തി രണ്ടാമത് അന്താരാഷ്‌ട്ര ചലച്ചിത്ര മേലെയിൽ മികച്ച ചിത്രത്തിനുള്ള സുവർണ മയൂരം കരസ്‌ഥമാക്കി ജാപ്പനീസ് ചിത്രം ‘റിങ് വാൻഡറിങ്’. മാംഗ കലാകാരനാവാൻ പ്രയത്‌നിക്കുന്ന ഒരു ചെറുപ്പക്കാരന് ടോക്കിയോയിൽ വെച്ച് രണ്ടാം ലോകമഹായുദ്ധ കാലത്തെ അവശിഷ്‌ടങ്ങൾ കണ്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. രണ്ടാം ലോക മഹായുദ്ധത്തിൽ ടോക്കിയോയിൽ വെച്ച് ജീവൻ നഷ്‌ടപ്പെട്ടവരുടെ ആത്‌മാക്കളുടെ കഥ അതിമനോഹരമായാണ് സംവിധായകൻ മസകാസു കനേക്കോ വിവരിച്ചിരിക്കുന്നത്.
സുവർണമയൂരത്തിനൊപ്പം 40 ലക്ഷം രൂപയാണ് മികച്ച ചിത്രത്തിന് ലഭിക്കുക. 2021ലെ വാഴ്‌സോ ഇന്റർനാഷണൽ ഫിലിം ഫെസ്‌റ്റിവലിലേക്കും റിങ് വാൻഡറിങ് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കനേക്കോയുടെ ആദ്യ ഫീച്ചർ ഫിലിമായ ‘ദി ആൽബിനോസ് ട്രീസ്’ ബെയ്‌ജിങ് ഫിലിം ഫെസ്‌റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു. റിങ് വാൻഡറിങ് അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമാണ്.
അതേസമയം, മികച്ച സംവിധായകനുള്ള രജതമയൂരം ‘സേവിങ് വൺ ഹു വാസ് ഡെഡ്’ എന്ന ചിത്രത്തിലൂടെ വാക്‌ളേവ് കാൺഡ്രാൻകയ്‌ക്ക് ലഭിച്ചു. ഗോദാവരി എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് ജിതേന്ദ്ര ജോഷി മികച്ച നടനായും ഷാർലെറ്റിലെ അഭിനയത്തിന് ആഞ്ചലീന മോളിന മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.
ഇറാനിയൻ സംവിധായിക രക്ഷൻ ബനിതേമാദ്, ബ്രിട്ടീഷ് നിർമാതാവ് സ്‌റ്റീഫൻ വൂളെ, കൊളംബിയൻ സംവിധായകൻ സിറോ ഗരേര, ശ്രീലങ്കൻ സംവിധായകൻ വിമുഖി ജയസുന്ദര, സംവിധായകനും നിർമാതാവുമടങ്ങുന്ന നില മധപ് പാണ്ഡ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരങ്ങൾ നിർണയിച്ചത്.
ഒൻപത് ദിവസങ്ങളിലായാണ് ചലച്ചിത്ര മേള ഗോവയിൽ നടന്നത്. 73 രാജ്യങ്ങളിൽ നിന്നായി 148 ചിത്രങ്ങൾ പ്രദർശനത്തിന് എത്തി. സുവർണമയൂര പുരസ്‌കാരത്തിനുള്ള മൽസര വിഭാഗത്തിൽ 15 ചിത്രങ്ങളാണ് ഇത്തവണ മാറ്റുരച്ചത്. ഇന്ത്യൻ പനോരമ വിഭാഗത്തിൽ 25 ചിത്രങ്ങൾ പ്രദർശനത്തിന് എത്തി. ഹോമേജ് വിഭാഗത്തിൽ അന്തരിച്ച നടൻ നെടുമുടി വേണുവിന്റെ ‘മാർഗം’ പ്രദർശിപ്പിച്ചു. റിട്രോസ്‌പെക്‌ടീവ് വിഭാഗത്തിൽ റഷ്യൻ സംവിധായകൻ ആന്ദ്രേ കൊഞ്ചലോവ്‌സ്‌കി, ഹംഗേറിയൻ സംവിധായകൻ ബെല ടാർ എന്നിവരുടെ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. സ്‌പെഷ്യൽ ട്രിബ്യൂട്ട് വിഭാഗത്തിൽ അന്തരിച്ച ഹോളിവുഡ് താരം ഷോൺ കോണറിയുടെ അഞ്ച് ചിത്രങ്ങളും പ്രദർശനത്തിന് എത്തി.
Also Read: പ്രസവവേദനയെ തുടർന്ന് സൈക്കിൾ ചവിട്ടി ആശുപത്രിയിലേക്ക്; കയ്യടി നേടി ന്യൂസിലൻഡ് എംപി