ന്യൂഡെൽഹി: രാജ്യത്തെ പൊതു വിപണിയില്‍ കോവിഡ് വാക്‌സിന്‍ എത്താന്‍ ഇനിയും വൈകും. ഏപ്രില്‍ മാസവും ഇന്ത്യയിലെ പൊതു വിപണിയില്‍ കോവിഡ് വാക്‌സിന്‍ എത്തില്ല. ഇതുമായി ബന്ധപ്പെട്ട നയപരമായ തീരുമാനം കൈക്കൊള്ളുന്നത് കേന്ദ്രസര്‍ക്കാര്‍ നീട്ടി.
രാജ്യത്ത് കോവിഡ് വാക്‌സിനുകള്‍ പൊതു വിപണിയില്‍ ഏപ്രില്‍ മാസത്തോടെ എത്തും എന്നായിരുന്നു നേരത്തെ കരുതിയിരുന്നത്. ബുധനാഴ്‌ചത്തെ കേന്ദ്രമന്ത്രിസഭാ യോഗത്തിന്റെ അജണ്ടയില്‍ വാക്‌സിനുമായി ബന്ധപ്പെട്ട വിഷയം ഇടം പിടിക്കും എന്നായിരുന്നു കരുതപ്പെട്ടത്. എന്നാൽ വിഷയം അജണ്ടയിൽ ഉള്‍പ്പെടുത്തിയിട്ടില്ല.
അടിയന്തര ഉപയോഗത്തിന് അപ്പുറം പൊതു വിപണിയില്‍ വാക്‌സിന്‍ ലഭ്യമാക്കിയാല്‍ വാക്‌സിനേഷന്റെ യഥാർഥ ലക്ഷ്യത്തെ ബാധിക്കും എന്ന ആരോഗ്യ മന്ത്രാലയത്തിന്റെ നിലപാടിനെ തുടര്‍ന്നാണ് തീരുമാനം.
പൊതു വിപണിയില്‍ തിരക്കിട്ട് എത്തിച്ചാല്‍ വാക്‌സിന്‍ ദുരുപയോഗത്തിനും കാരണമാകും എന്നാണ് വിലയിരുത്തല്‍. തീരുമാനം കൈക്കൊള്ളുന്നത് നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധനും സൂചന നൽകിയിരുന്നു.
Read Also: ബാങ്കുകളുടെ സ്വകാര്യ വൽക്കരണം ഉടൻ; ആദ്യ ഘട്ടത്തിൽ നാല് ബാങ്കുകൾ