തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) വീണ്ടും നോട്ടീസ് നൽകും. തിങ്കളാഴ്‌ച നോട്ടീസ് കൈമാറും. ഡിസംബർ നാലിന് ഹാജരാകാൻ ആവശ്യപ്പെട്ടാകും നോട്ടീസ് നൽകുക. നേരത്തെ രണ്ടു തവണ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നെങ്കിലും കോവിഡ് ചികിൽസയിൽ ആയതിനാൽ ഇതിന് സാധിച്ചിരുന്നില്ല.
സ്വർണക്കടത്ത് കേസിൽ അറസ്‌റ്റിലായ എം ശിവശങ്കറിന്റെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. കെ ഫോണ്‍, ലൈഫ് മിഷന്‍ പദ്ധതികളിലെ കള്ളപ്പണ ബിനാമി ഇടപാടുകളെക്കുറിച്ചാണ് ചോദ്യം ചെയ്യലെന്നായിരുന്നു സൂചന. ശിവശങ്കർ അറസ്‌റ്റിലായതിന് പിന്നാലെ രവീന്ദ്രനോട് ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകിയിരുന്നു.
എന്നാൽ ഇതിനു ശേഷം രവീന്ദ്രന് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് ഹാജരാകാൻ കഴിഞ്ഞില്ല. തുടർന്ന് ക്വാറന്റെയ്നിൽ പോയ രവീന്ദ്രൻ കോവിഡ് നെഗറ്റീവായി ഒരാഴ്‌ചത്തെ സ്വയം നിരീക്ഷണവും പൂർത്തിയാക്കിയ ശേഷം ഇഡി അദ്ദേഹത്തിന് രണ്ടാമതും നോട്ടീസ് നൽകി. നവംബർ 27ന് ചോദ്യം ചെയ്യലിന് ഹാജരാവാനായിരുന്നു നോട്ടീസിലെ ആവശ്യം. എന്നാൽ ഇതിന് പിന്നാലെ അദ്ദേഹം വീണ്ടും ആശുപത്രിയിൽ അഡ്‌മിറ്റ് ആവുകയായിരുന്നു. കോവിഡാനന്തര പരിശോധനകള്‍ക്കായാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ ചികിൽസ തേടിയത്. ഇന്നലെയാണ് സിഎം രവീന്ദ്രനെ ഡിസ്‌ചാർജ് ചെയ്‌തത്.
അതേസമയം, സിഎം രവീന്ദ്രന് ബിനാമി ഇടപാടുണ്ടെന്ന് സംശയിക്കുന്ന വടകരയിലെ മൂന്ന് കച്ചവട സ്‌ഥാപനങ്ങളില്‍ ഇന്നലെ ഇഡി പരിശോധന നടത്തിയിരുന്നു.
Also Read: കിഫ്‌ബി വിവാദം; മസാലബോണ്ട് അനുമതിയോടെ തന്നെയെന്ന് ആർബിഐ