തിരുവനന്തപുരം: കിഫ്ബിക്കെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ അന്വേഷണത്തിൽ ആർബിഐയുടെ മറുപടി. പ്രത്യേക ലക്ഷ്യത്തോടെയുള്ള കിഫ്‌ബി പോലെയുള്ള സ്‌ഥാപനങ്ങൾക്ക് മസാലബോണ്ട് ഇറക്കാനുള്ള അനുമതിക്ക് വ്യവസ്‌ഥയുണ്ടെന്ന് ആർബിഐ അന്വേഷണ സംഘത്തെ അറിയിച്ചു. ഇത് പ്രകാരം 2018 ജൂൺ 1ന് കിഫ്ബിക്ക് മസാലബോണ്ട് ഇറക്കാൻ അനുമതി നൽകിയിട്ടുണ്ടെന്നും ആർബിഐ വ്യക്‌തമാക്കി.
എന്നാൽ സംസ്‌ഥാനങ്ങൾ വിദേശത്ത് നിന്ന് പണം സമാഹരിക്കുന്ന വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്താൻ സാധിക്കില്ലെന്നും ആർബിഐ നിലപാട് സ്വീകരിച്ചു. ആർബിഐ അനുമതി കിഫ്ബിക്ക് വായ്‌പ എടുക്കുന്നതിന് ശേഷിയുണ്ടെന്ന സാക്ഷ്യപത്രമല്ലെന്നും ആർബിഐ ഇഡിക്ക് നൽകിയ മറുപടിയിൽ പറയുന്നു.
ഫെമ (ഫോറിൻ എക്‌സ്ചേഞ്ച് മാനേജ്മെന്റ് ആക്‌ട്) സ്‌പെഷ്യൽ പർപ്പസ് വെഹിക്കിളുകൾക്ക് മസാലബോണ്ട് ഇറക്കാൻ അവസരം നൽകുന്നുണ്ട്. ഈ വ്യവസ്‌ഥ പരിഗണിച്ച് അപേക്ഷയുടെ അടിസ്‌ഥാനത്തിൽ കിഫ്ബിക്കും മസാല ബോണ്ട് ഇറക്കാൻ അനുവാദം നൽകിയിരുന്നു. 2018 ജൂണിലാണ് ഇത് സമ്പന്ധിച്ച തീരുമാനം സംസ്‌ഥാനത്തിനെ രേഖാമൂലം അറിയിച്ചതെന്നും ആർബിഐ വ്യക്‌തമാക്കുന്നു.
മസാല ബോണ്ടിനെക്കുറിച്ചു വിവരങ്ങൾ ചോദിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ കൊച്ചിയിലെ ഡെപ്യൂട്ടി ഡയറക്‌ടർ റിസർവ് ബാങ്കിന് കത്തയച്ചിരുന്നു. വായ്‍പാ രജിസ്ട്രേഷന് കിഫ്ബി നൽകിയ വിവരങ്ങൾ, അനുമതിക്ക് റിസർവ് ബാങ്ക് നിർദേശിച്ച വ്യവസ്‌ഥകൾ, കിഫ്ബിക്ക് ലഭിച്ച വായ്‌പയുടെ വിശദാംശങ്ങൾ എന്നിവയാണ് ഇഡി ആവശ്യപ്പെട്ടത്.
Read Also: കുടുംബാംഗങ്ങളുടെ എണ്ണമനുസരിച്ച് വീടിന്റെ വിസ്‌തൃതി നിയന്ത്രിക്കണം; ശുപാര്‍ശ