മലപ്പുറം: എടപ്പാൾ മേൽപ്പാലം നവംബർ 26ന് നാടിന് സമർപ്പിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷമാണ് പാലം തുറക്കുന്നത്. നിലവിൽ മേൽപ്പാലത്തിന്റെ നിർമാണം പൂർത്തിയായിട്ടുണ്ട്. തൃശൂർ-കുറ്റിപ്പുറം സംസ്‌ഥാന പാതയിലാണ് മേൽപ്പാലം. കൈവരികളുടെ നിർമാണം, പെയിന്റിങ്, ലൈറ്റുകൾ, മറ്റ് ഇലക്‌ട്രിക് ജോലികൾ എന്നിവ പൂർത്തീകരിച്ചു.
പാലത്തിനോട് ചേർന്നുള്ള ജങ്ഷന്റെ സൗന്ദര്യവൽക്കരണവും ഗതാഗതത്തിന് തടസമായി കെട്ടിടങ്ങളുടെ മുൻവശം പൊളിച്ചുനീക്കുന്ന പ്രവൃത്തിയും പൂർത്തിയായി. അതേസമയം, കനത്ത മഴ മൂലം ടാറിങ് പ്രവൃത്തികൾ നടത്താൻ സാധിച്ചിരുന്നില്ല. ടാറിങ് ഉടൻ പൂർത്തീകരിച്ച് ഈ മാസം 26ന് പാലം ഉൽഘാടനം ചെയ്യാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് എടപ്പാൾ പാലത്തിന്റെ നിർമാണ പ്രവൃത്തികൾ ആരംഭിച്ചിരുന്നു. എന്നാൽ, സാങ്കേതിക തടസങ്ങളാൽ നിർമാണം ഇഴഞ്ഞു നീങ്ങുകയായിരുന്നു. എടപ്പാൾ ജങ്ഷനിൽ കോഴിക്കോട്-തൃശൂർ മുകളിലൂടെയുള്ള മേൽപ്പാലം പൂർണമായും സർക്കാർ ഭൂമിയിലൂടെയാണ് കടന്നുപോകുന്നത്.
കോഴിക്കോട് റൈഹാൻ കോർണറിൽ നിന്നാരംഭിച്ച് തൃശൂർ പഴയ എഇഒ ഓഫിസ് വരെയുള്ള 200 മീറ്ററോളം ദൂരത്തിലാണ് മേൽപ്പാലം നിർമിക്കുന്നത്. ഏഴര മീറ്റർ വീതിയും പാർക്കിങ് സൗകര്യവും വശങ്ങളിൽ മൂന്നര മീറ്റർ സർവീസ് റോഡും ഓരോ മീറ്റർ ഫുട്‌പാത്തും ഉണ്ട്. തൃശൂർ-കുറ്റിപ്പുറം സംസ്‌ഥാന പാതയിൽ ഏറ്റുവുമധികം ഗതാഗതകുരുക്ക് നേരിടുന്ന ജങ്ഷനാണ് എടപ്പാൾ. നാല് റോഡുകൾ സംഗമിക്കുന്ന ജങ്ഷനിൽ രൂക്ഷമായ ഗതാഗതകുരുക്കിന്ന് പരിഹാരമെന്ന നിലക്ക് അഞ്ചുവർഷം മുമ്പാണ് മേൽപ്പാലം എന്ന ആശയം ഉദിച്ചത്. തുടർന്ന് കിഫ്‌ബി ഫണ്ട് ഉപയോഗിച്ചാണ് പാലത്തിന്റെ നിർമാണം നടത്തിയത്.
Most Read: തീവ്രന്യൂനമർദ്ദം തീരത്തേക്ക് നീങ്ങുന്നു; ആന്ധ്രാ-തമിഴ്‌നാട് തീരം തൊടും