തിരുവനന്തപുരം: കോവിഡ് പ്രതിരോധ കുത്തിവെപ്പിന്റെ ആദ്യദിനം വാക്‌സിൻ സ്വീകരിച്ചത് 8062 ആരോഗ്യപ്രവർത്തകരെന്ന് മന്ത്രി കെകെ ശൈലജ അറിയിച്ചു. സംസ്‌ഥാനത്തുടനീളമുള്ള 133 കേന്ദ്രങ്ങൾ വഴി 11,138 പേർക്ക് വാക്‌സിനേഷൻ നൽകാനാണ് ലക്ഷ്യമിട്ടിരുന്നത്.
എറണാകുളം ജില്ലയിൽ 12, തിരുവനന്തപുരം-കോഴിക്കോട് ജില്ലകളിൽ 11, ബാക്കി ജില്ലകളിൽ ഒൻപതും വിതരണ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. ഏറ്റവും കൂടുതൽ ആരോഗ്യപ്രവർത്തകർ വാക്‌സിൻ സ്വീകരിച്ചത് പാലക്കാട് ജില്ലയിലാണ്. ഇവിടെ 857 ആരോഗ്യപ്രവർത്തകർ കുത്തിവെപ്പ് എടുക്കാൻ എത്തി.
ആലപ്പുഴ- 616, എറണാകുളം 711, ഇടുക്കി- 296, കണ്ണൂർ- 706, കാസർഗോഡ്- 323, കൊല്ലം- 668, കോട്ടയം- 610, കോഴിക്കോട്- 800, മലപ്പുറം- 155, പാലക്കാട് 857, പത്തനംതിട്ട- 592, തിരുവനന്തപുരം- 763, തൃശൂർ- 663, വയനാട്- 332 എന്നിങ്ങനെയാണ് ആദ്യഘട്ടത്തിൽ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം.
പ്രധാനമന്ത്രി വീഡിയോ കോൺഫറൻസ് വഴി വാക്‌സിനേഷൻ ഉൽഘാടനം ചെയ്‌തു. തുടർന്ന് രാവിലെ 11.15 മുതൽ വൈകിട്ട് 5 മണി വരെ സംസ്‌ഥാനത്ത് വാക്‌സിൻ കുത്തിവെപ്പ് ഉണ്ടായിരുന്നു. കോവീഷീൽഡ് വാക്‌സിനാണ് സംസ്‌ഥാനത്ത് വിതരണം ചെയ്‌തത്. കുത്തിവെപ്പ് എടുത്തവരിൽ ഇതുവരെ പാർശ്വഫലങ്ങളൊന്നും റിപ്പോർട് ചെയ്‌തിട്ടില്ല.
ഒരാൾക്ക് 0.5 എംഎൽ വാക്‌സിനാണ് നൽകിയത്. 28 ദിവസം കഴിഞ്ഞതിന് ശേഷം ഇവർക്ക് രണ്ടാമത്തെ ഡോസ് നൽകും. രണ്ട് ഡോസുകളും സ്വീകരിച്ച് രണ്ടാഴ്‌ച കഴിയുമ്പോഴാണ് ആളുകൾ കോവിഡ് പ്രതിരോധശേഷി ആർജിക്കുക. അതിനാൽ, വാക്‌സിൻ എടുത്തു എന്ന ധൈര്യത്തിൽ സമൂഹത്തിലുള്ള ആളുകളുമായി അടുത്തിടപഴകാൻ പാടില്ല. ജാഗ്രത തുടരണം, മാസ്‌ക്, സാമൂഹിക അകലം തുടങ്ങിയ സുരക്ഷാ മുൻകരുതലുകൾ ഒഴിവാക്കരുത്.
അതേസമയം, രണ്ടാം ഘട്ട കോവിഡ് പ്രതിരോധ വാക്‌സിൻ കുത്തിവെപ്പിനും സംസ്‌ഥാനം സജ്‌ജമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. രണ്ടാം ഘട്ടത്തിലേക്കുള്ള രജിസ്‌ട്രേഷൻ പൂർത്തിയായിട്ടുണ്ട്. ഇതിനായി കൂടുതൽ കേന്ദ്രങ്ങൾ സജ്‌ജമാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.
Also Read: മഹാമാരിയെ പിടിച്ചുകെട്ടാൻ ‘വാക്‌സിനേഷൻ’; എന്താണ് യാഥാർഥ്യം ? അറിയേണ്ടതെല്ലാം