ആലക്കോട്: പൈതൽമലയിൽ എത്തുന്ന വിനോദ സഞ്ചാരികളെ, നിയന്ത്രിക്കുന്നതിനും, സമീപത്തെ വനം സംരക്ഷിക്കുന്നതിനും വേണ്ടി സർക്കാർ ഖജനാവിൽ നിന്ന് ലക്ഷങ്ങൾ മുടക്കി പണിത കെട്ടിടം അപകട ഭീഷണിയിൽ. വനാതിർത്തിയിൽ മഞ്ഞപ്പുല്ല് മലയിലാണ് ഓഫീസ് കം ക്വർട്ടേഴ്‌സ് കെട്ടിടം പത്ത് വർഷങ്ങൾക്ക് മുൻപ് പണിതത്. എന്നാൽ പണി തീർന്നതിന് ശേഷം അധികൃതർ ഈ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
വനത്തിലേക്കുള്ള പ്രവേശന റോഡിന് സമീപമാണ് കെട്ടിടം സ്‌ഥിതി ചെയ്യുന്നത്. പത്ത് വർഷത്തിൽ ഏറെയായി ഇവിടെ ഉപയോഗിക്കുകയോ, അറ്റകുറ്റപണികൾ നടത്തുകയോ ചെയ്‌തിട്ടില്ല. ഇതുവരെയും കെട്ടിടത്തിൽ വൈദ്യുതി എത്തിക്കാനും കഴിഞ്ഞിട്ടില്ല.
അതിനാൽ കുഴൽക്കിണറിലെ മോട്ടോർ പ്രവർത്തനരഹിതമാണ്. നിർമ്മാണം പൂർത്തിയാക്കി പത്ത് വർഷം കഴിഞ്ഞെങ്കിലും വനം വകുപ്പ് കെട്ടിടം ഏറ്റെടുക്കാനോ, ഉൽഘാടനം നടത്താനോ തയ്യാറായില്ലെന്ന് വിമർശനം ഉയരുന്നുണ്ട്.
കെട്ടിടത്തിന്റെ ജനൽ ചില്ലുകൾ തകരുകയും പലയിടത്തും ബലക്ഷയം സംഭവിക്കുകയും ചെയ്‌തിട്ടുണ്ട്. ഉദ്യോഗസ്‌ഥർക്ക് ഇവിടേക്ക് എത്താനുള്ള റോഡ് തകർന്നതാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കെട്ടിടം വനം വകുപ്പ് ഏറ്റെടുക്കയോ, മറ്റ് വകുപ്പുകൾക്ക് കൈമാറുകയോ ചെയ്‌ത് പ്രവർത്തന സജ്ജമാക്കണം എന്നതാണ് നാട്ടുകാരുടെ ആവശ്യം.
Read Also: ‘വോഗ് ഇന്ത്യ ലീഡര്‍ ഓഫ് ദ ഇയര്‍’ പുരസ്‌കാരം ആരോഗ്യമന്ത്രി കെകെ ശൈലജക്ക്