ന്യൂഡെൽഹി: സ്വവർഗ വിവാഹത്തിന് നിയമസാധുത ആവശ്യപ്പെട്ടുള്ള ഹരജികളിൽ സുപ്രീം കോടതിയിൽ വാദം തുടരുന്നു. പാരമ്പര്യ രീതികളെ തിരുത്തി കുറിക്കുന്നതാണ് ഇന്ത്യൻ ഭരണഘടനയെന്ന് സുപ്രീം കോടതി വാദം കേൾക്കുന്നതിനിടെ വ്യക്‌തമാക്കി. ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
പാരമ്പര്യത്തിന്റെ കാര്യം ഉയർത്തിപ്പിടിച്ചു വാദിക്കുകയാണെങ്കിൽ അത് ലംഘിക്കപ്പെടാൻ തന്നെയുള്ളതാണെന്നും കോടതി വ്യക്‌തമാക്കി. പല പാരമ്പര്യങ്ങളും മറികടന്നില്ലായിരുന്നുവെങ്കിൽ ജാതി ഉൾപ്പടെയുള്ള വിഷയങ്ങളിൽപ്പെട്ട് സമൂഹത്തിന്റെ അവസ്‌ഥ എന്താകുമായിരുന്നുവെന്നും കോടതി ചോദിച്ചു. വിവാഹത്തിന്റെ കാര്യത്തിൽ അടക്കം ഈ മാറ്റങ്ങൾ ആവശ്യമാണെന്നും ഭരണഘടനാ ബെഞ്ച് വ്യക്‌തമാക്കി.
ഹരജിക്കാരുടെ ആവശ്യത്തെ എതിർത്ത് വാദിച്ച അഭിഭാഷകൻ രാകേഷ് ദ്വിവേദിയുടെ വാദങ്ങൾക്ക് മറുപടി ആയിട്ടായിരുന്നു കോടതിയുടെ നിരീക്ഷണം. സ്വവർഗ വിവാഹത്തിന് നിയമപരിരക്ഷ നൽകുന്ന വിഷയം പാർലമെന്റിന് വിടണമെന്നായിരുന്നു ദ്വിവേദിയുടെ പ്രധാന ആവശ്യം. സ്വവർഗ വിവാഹം ഭരണഘടനാപരമായി മൗലിക അവകാശത്തിന്റെ ഭാഗമായി വരുന്നതാണോ എന്ന വസ്‌തുത പരിശോധിക്കേണ്ടതുണ്ട്. സ്‌ത്രീ-പുരുഷ പങ്കാളികൾക്ക് അവരുടെ വ്യക്‌തിനിയമവും ആചാരവും മതവും അനുസരിച്ചു വിവാഹം കഴിക്കാനുള്ള അവകാശം ഉണ്ടെന്നും ദ്വിവേദി വാദിച്ചു.
എന്നാൽ, പരമ്പരാഗത വശം പരിഗണിച്ചാൽ അതിൽ മിശ്രവിവാഹം പോലും അനുവദനീയമല്ലല്ലോ എന്ന് ഭരണഘടനാ ബെഞ്ച് ജസ്‌റ്റിസ് രവീന്ദ്ര ഭട്ട് ചോദിച്ചു. സമയം മാറുന്നതിന് അനുസരിച്ചു വിവാഹത്തെ കുറിച്ചുള്ള ചിന്തകളും മാറേണ്ടതുണ്ടെന്നും ജസ്‌റ്റിസ് ചൂണ്ടിക്കാട്ടി. വിവാഹത്തിന്റെ സുപ്രധാന വശമെന്നത് ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുക ആണെന്നും ചീഫ് ജസ്‌റ്റിസ് ചൂണ്ടിക്കാട്ടി.
Most Read: ഇമ്രാൻ ഖാന്റെ അറസ്‌റ്റ്; പാകിസ്‌ഥാനിൽ വൻ സംഘർഷം