ഇസ്‌ലാമാബാദ്: മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്‌റ്റിൽ പ്രതിഷേധിച്ചു പാകിസ്‌ഥാനിൽ വൻ സംഘർഷം. തെഹ്‌രികെ ഇൻസാഫ് പാർട്ടിയുടെ പ്രതിഷേധമാണ് അക്രമാസക്‌തം ആയത്. കറാച്ചിയിൽ സർക്കാർ വാഹനങ്ങൾക്ക് പ്രതിഷേധക്കാർ തീയിട്ടു. പാക് എയർഫോഴ്‌സ് മെമ്മോറിയൽ തകർത്തു. സൈനിക ഉദ്യോഗസ്‌ഥന്റെ വീടിന് നേരെയും ആക്രമണം ഉണ്ടായി.
അതിനാടകീയ രംഗങ്ങൾക്കാണ് ഇന്ന് ഇസ്‌ലാമാബാദ് കോടതി പരിസരം സാക്ഷ്യം വഹിച്ചത്. അഴിമതി കേസിൽ മുൻകൂർ ജാമ്യത്തിന് ഹാജരാകാനായി വൻ വാഹന വ്യൂഹവുമായി ഉച്ച തിരിഞ്ഞാണ് ഇമ്രാൻ ഖാൻ കോടതിയിൽ എത്തിയത്. കോടതി മുറിയിലെത്തിയ ഇമ്രാനെ അവിടെ നിന്ന് പാക് റെയ്‌ഞ്ചേഴ്‌സ് കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് അനുയായികൾക്ക് മനസിലാകും മുമ്പേ റെയ്‌ഞ്ചേഴ്‌സ് ഇമ്രാനെ വളഞ്ഞു.
പിന്നാലെ ഇമ്രാൻ ഖാനെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. കസ്‌റ്റഡിയിൽ എടുത്ത ഇമ്രാൻ റെയ്‌ഞ്ചേഴ്‌സ് ക്രൂരമായി മർദ്ദിച്ചെന്ന് തെഹ്‌രികെ ഇൻസാഫ് പാർട്ടി നേതാക്കൾ ആരോപിക്കുന്നു. ഇമ്രാന്റെ അഭിഭാഷകനും മർദ്ദനമേറ്റു. തുടർന്നാണ് വ്യാപക പ്രതിഷേധത്തിന് പാർട്ടി ആഹ്വാനം ചെയ്‌തത്. ഈ പ്രതിഷേധമാണ് വൻ സംഘർഷത്തിന് വഴിവെച്ചത്. സംഘർഷ സാധ്യത കണക്കിലെടുത്ത് ഇസ്‌ലാമാബാദിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
തോഷഖാന കേസിൽ ഫെബ്രുവരി 28ന് ആണ് ഇസ്‌ലാമാബാദ് സെഷൻസ് കോടതി ഇമ്രാനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. ഉദ്യോഗസ്‌ഥർക്കും ഭരണാധികാരികൾക്കും വിദേശത്ത് നിന്ന് ലഭിക്കുന്ന സമ്മാനങ്ങൾ സൂക്ഷിക്കുന്ന വകുപ്പായ തോഷഖാനയിൽ നിന്ന് ഗ്രാഫ് ആഡംബര വാച്ച് അടക്കം വിലയേറിയ സമ്മാനങ്ങൾ കുറഞ്ഞ വിലക്ക് സ്വന്തമാക്കി മറിച്ചു വിറ്റെന്നാണ് കേസ്. എഴുപതുകാരനായ ഇമ്രാനെതിരെ പാകിസ്‌ഥാനിൽ 83 കേസുകളാണ് നിലവിലുള്ളത്.
Most Read: പുനഃസംഘടന പൂർത്തിയായില്ലേൽ കെപിസിസി പ്രസിഡണ്ട് സ്‌ഥാനത്ത് തുടരില്ല; കെ സുധാകരൻ