ഇസ്‌ലാമാബാദ്: പാകിസ്‌ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് പത്ത് വർഷം കഠിന തടവ്. മുൻ വിദേശകാര്യ മന്ത്രി ഷാ മഹ്‌മൂദ് ഖുറേഷിക്കും പാക് കോടതി പത്ത് വർഷം തടവുശിക്ഷ വിധിച്ചിട്ടുണ്ട്. രഹസ്യ സ്വഭാവമുള്ളതും രാജ്യസുരക്ഷയെ ബാധിക്കുന്നതുമായ രേഖകൾ പരസ്യമാക്കി എന്ന കേസിലാണ് ശിക്ഷ.
യുഎസ് എംബസി അയച്ച നയതന്ത്ര രേഖ 2022 മാർച്ചിൽ നടന്ന പാർട്ടി റാലിയിൽ ഉയർത്തി കാട്ടിയിരുന്നു. ഈ രേഖ രഹസ്യ സ്വഭാവം ഉള്ളതായിരുന്നു എന്നാണ് കേസിന്റെ അടിസ്‌ഥാനം. കഴിഞ്ഞ ഓഗസ്‌റ്റിൽ അറസ്‌റ്റിലായ ഇമ്രാൻ ഇപ്പോൾ ജയിലിലാണ്. ഫെബ്രുവരി എട്ടിന് പാകിസ്‌ഥാനിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇമ്രാന് തടവുശിക്ഷ കിട്ടുന്നത്. ഇമ്രാൻ ജയിലിലായതിന് ശേഷം പാകിസ്‌ഥാൻ തെഹ്‌രികെ ഇൻസാഫ് പാർട്ടിയുടെ നില പരുങ്ങലിലാണ്.
തോഷഖാന അഴിമതിക്കേസിലാണ് ഇമ്രാൻ ഖാൻ നിലവിൽ ജയിൽശിക്ഷ അനുഭവിക്കുന്നത്. കേസിൽ ഇമ്രാൻ ഖാന് മൂന്ന് വർഷം തടവുശിക്ഷയും ഒരുലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. അഞ്ചു വർഷം തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിലും വിലക്ക് ഏർപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രി പദം ദുരൂപയോഗം ചെയ്‌തുവെന്നാണ് ഇമ്രാൻ ഖാനെതിരായ കുറ്റം.
2018 മുതൽ 2022 വരെയുള്ള കാലയളവിൽ പാകിസ്‌ഥാൻ സന്ദർശിച്ച അതിഥികളിൽ നിന്നും, പ്രധാനമന്ത്രി എന്ന നിലയിലുള്ള ഔദ്യോഗിക വിദേശ സന്ദർശങ്ങളിൽ ആതിഥേയരിൽ നിന്നുമായി 6,35,000 ഡോളർ വിലമതിക്കുന്ന പാരിതോഷികങ്ങൾ വാങ്ങുകയും മറിച്ചു വിൽക്കുകയും ചെയ്‌തുവെന്നാണ് ഇമ്രാൻ ഖാനെതിരെയുള്ള കുറ്റം.
Most Read| കടൽക്കൊള്ളക്കാർ ബന്ദികളാക്കിയ 19 പാക് ജീവനക്കാരെ മോചിപ്പിച്ചു ഇന്ത്യൻ നാവികസേന