ഇസ്‌ലാമാബാദ്: പൊതുതിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതോടെ പാകിസ്‌ഥാൻ തൂക്കുസഭയിലേക്ക്. ഫലം പ്രഖ്യാപിച്ച 252 സീറ്റുകളിൽ 97 സീറ്റുകൾ നേടിയിരിക്കുന്നത് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പിടിഐ നേടി. പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പിഎംഎൽഎൻ 72 സീറ്റുകളും നേടി. ഇതോടെ 97 സീറ്റുകളുമായി പിടിഐ സ്വതന്ത്രരാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയിരിക്കുന്നത്.
ബിലാവൽ ഭൂട്ടോയുടെ പാകിസ്‌ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) 52 സീറ്റുകളും നേടിയിട്ടുണ്ട്. ദേശീയ അസംബ്ളിയിലെ 336 സീറ്റുകളിൽ 266 എണ്ണത്തിലേക്കായിരുന്നു വോട്ടെടുപ്പ്. സർക്കാരുണ്ടാക്കാൻ 133 സീറ്റ് വേണം. എന്നാൽ, ഒരു പാർട്ടിയും കേവലഭൂരിപക്ഷം നേടിയില്ല. ഇതോടെ പാകിസ്‌ഥാനിൽ രാഷ്‌ട്രീയ പ്രതിസന്ധി ഉടലെടുത്തു.
ഇതിനിടെ, പല മണ്ഡലങ്ങളിലും അട്ടിമറി നടന്നതായി ഇമ്രാൻ ഖാൻ ആരോപിച്ചിരുന്നു. സർക്കാർ രൂപീകരണത്തിന് ആരുമായും സഖ്യത്തിന് തയ്യാറാണെന്ന് അവകാശപ്പെട്ട് നവാസ് ഷെരീഫും രംഗത്തെത്തി. എന്നാൽ, നവാസ് പ്രധാനമന്ത്രിയായുള്ള സഖ്യത്തിന് തയ്യാറല്ലെന്നാണ് പിപിപിയുടെ നിലപാട്. ആരുമായും സഖ്യമുണ്ടാക്കില്ലെന്നും തനിച്ച് ഭരിക്കാനാവുമെന്നും ഇമ്രാൻ ഖാന്റെ കക്ഷിയായ പാകിസ്‌ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) പ്രഖ്യാപിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് ചിഹ്‌നം നിഷേധിക്കപ്പെട്ടതിനാൽ ഇമ്രാൻ ഖാന്റെ പാർട്ടിയുടെ സ്‌ഥാനാർഥികൾ ഇത്തവണ സ്വതന്ത്രരായാണ് മൽസരിച്ചത്. ഇമ്രാൻ ഖാന്റെ അപ്രതീക്ഷിത മുന്നേറ്റത്തിൽ ആവേശത്തിലായ പാർട്ടി പ്രവർത്തകർ രാജ്യത്ത് പലയിടത്തും ആഘോഷത്തിലാണ്. എന്നാൽ, കൂടുതൽ സീറ്റ് ഇമ്രാൻ പക്ഷത്തിനാണെങ്കിലും സാങ്കേതികമായി ഏറ്റവും വലിയ ഒറ്റകക്ഷി നവാസ് ഷെരീഫിന്റെ പാർട്ടിയായ പിഎംഎൽഎൻ ആണ്.
Most Read| ലോക്‌സഭാ തിരഞ്ഞെടുപ്പ്; വിധിയെഴുതാൻ ഇത്തവണ 96.88 കോടി വോട്ടർമാർ