ന്യൂഡെൽഹി: ബജറ്റ് സമ്മേളനം ഇന്ത്യക്ക് വലിയ അവസരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ വികസനത്തിനായുള്ള ചർച്ച നടക്കണമെന്നും തിരഞ്ഞെടുപ്പ് പാർലമെന്റ് ചർച്ചകളെ സ്വാധീനിക്കേണ്ടതില്ലെന്നും പ്രധാനമന്ത്രി ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി മാദ്ധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പ് അതാത് സംസ്‌ഥാനങ്ങളിൽ നടക്കട്ടേയെന്നാണ് മോദിയുടെ നിലപാട്.
പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടത്തിന് ഇന്ന് തുടക്കമാവുകയാണ്. ഫെബ്രുവരി പതിനൊന്ന് വരെയാണ് ആദ്യഘട്ടം. രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാവും പാർലമെന്റ് സമ്മേളനം തുടങ്ങുക. 2021-2022 വർഷത്തെ സാമ്പത്തിക സർവേ ധനമന്ത്രി ഇരുസഭകളിലും വയ്‌ക്കും.
കോവിഡ് മൂന്നാം തരംഗത്തിന്റെ സാഹചര്യത്തിൽ രാജ്യസഭ രാവിലെയും ലോക്‌സഭ വൈകീട്ടും ചേരുന്ന വിധത്തിലാണ് ഒരുക്കങ്ങൾ. ഒരു സഭയിലെ അംഗങ്ങൾ രണ്ടു സഭകളിലും ഗ്യാലറിയിലും ആയിട്ടാവും ഇരിക്കുക. പിടി തോമസ് ഉൾപ്പടെ അന്തരിച്ച മുൻ അംഗങ്ങൾക്ക് ലോക്‌സഭ ഇന്ന് ആദരാഞ്‌ജലി അർപ്പിക്കും.
പെഗാസസ് ഇന്ത്യ വാങ്ങി എന്ന റിപ്പോർട് ആദ്യ ദിനം തന്നെ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഐടി മന്ത്രി അശ്വിനി വൈഷ്‌ണവിനെതിരെ കോൺഗ്രസ് നേതാവ് അധിർരഞ്‌ജൻ ചൗധരി ഇന്നലെ അവകാശ ലംഘന നോട്ടീസ് നൽകിയിരുന്നു.
Read Also: എൽടിടിഇ തിരിച്ചുവരവിന് ശ്രമിക്കുന്നതായി റിപ്പോർട്; ജാഗ്രതയോടെ തമിഴ്‌നാട്