ചെന്നൈ: ഇന്ത്യയിലെ ബാങ്കുകളിലുള്ള പണം പിൻവലിച്ച് പ്രവർത്തകരെ ഏകോപിപ്പിച്ച് എൽടിടിഇ തിരിച്ചുവരവിന് ശ്രമിക്കുകയാണെന്ന് രഹസ്യാന്വേഷണ റിപ്പോർട്. ഇതോടെ കേന്ദ്ര ഏജൻസികളും തമിഴ്‌നാട് പോലീസിലെ ‘ക്യൂ’ ബ്രാഞ്ചും നിരീക്ഷണം ശക്‌തമാക്കി. ശ്രീലങ്കൻ സ്വദേശിയുൾപ്പെടെ അഞ്ചുപേർ ചെന്നൈയിൽ വ്യാജപാസ്‌പോർട്ടുമായി പിടിയിലായ സംഭവത്തിലെ അന്വേഷണം എൻഐഎ ഏറ്റെടുത്തതോടെയാണ് എൽടിടിഇ ബന്ധത്തിന് സൂചന ലഭിച്ചത്.
ആഭ്യന്തരയുദ്ധം അവസാനിച്ച ശ്രീലങ്കയിൽ എൽടിടിഇ ഏറക്കുറെ നാമാവശേഷമായെങ്കിലും സംഘടനയുടെ അനുഭാവികൾ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ രഹസ്യമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് എൻഐഎ പറയുന്നത്. തമിഴ് പുലികൾക്കുവേണ്ടി വിദേശ രാജ്യങ്ങളിൽനിന്ന് നേരത്തേ സമാഹരിച്ച കോടിക്കണക്കിന് രൂപ ഇന്ത്യയിലെ ബാങ്കുകളിൽ ഇപ്പോഴുമുണ്ട്. ഈ പണം പിൻവലിച്ച് എൽടിടിഇയുടെ പുനരേകീകരണത്തിന് ശ്രമിച്ചവരാണ് വ്യാജ പാസ്‌പോർട്ടുമായി അറസ്‌റ്റിലായതെന്ന് എൻഐഎ പറയുന്നു.
മേരി ഫ്രാൻസിസ്‌കയെന്ന ശ്രീലങ്കൻ വനിതയെ ചെന്നൈ വിമാനത്താവളത്തിൽ വെച്ച് കഴിഞ്ഞ വർഷം ഒക്‌ടോബറിലാണ് അറസ്‌റ്റ് ചെയ്‌തത്. ഇവരുടെ കൂട്ടാളികളായ കെന്നിസ്‌റ്റൺ ഫെർണാണ്ടോ, കെ ഭാസ്‌കരൻ, ജോൺസൺ സാമുവൽ, എൽ സെല്ലമുത്തു എന്നിവരും പിന്നാലെ പിടിയിലായി. കഴിഞ്ഞയാഴ്‌ചയാണ് ഈ കേസ് എൻഐഎ ഏറ്റെടുത്തത്. ശ്രീലങ്കൻ പാസ്‌പോർട്ടുമായി രണ്ട് വർഷം മുൻപ് ചെന്നൈയിലെത്തിയ മേരി ഫ്രാൻസിസ്‌ക വ്യാജ രേഖകളുപയോഗിച്ചാണ് ഇന്ത്യൻ പാസ്‌പോർട്ട് സമ്പാദിച്ചത്.
എൽടിടിഇക്ക് വേണ്ടി നേരത്തേ പിരിച്ചെടുത്ത, ഇന്ത്യയിലെ ബാങ്കുകളിൽ ബാക്കികിടക്കുന്ന പണം പിൻവലിക്കുക എന്നതായിരുന്നു ഇവരുടെ ദൗത്യം. ഒരു ദേശസാൽകൃത ബാങ്കിന്റെ മുംബൈ ഫോർട്ട് ബ്രാഞ്ചിലുള്ള പണം പിൻവലിച്ച് കടലാസ് കമ്പനിയിലേക്ക് മാറ്റാൻ ഇവർ ശ്രമിച്ചതായി എൻഐഎ കണ്ടെത്തിയിട്ടുണ്ട്. നേരത്തെ മറ്റൊരു കേസിന്റെ അന്വേഷണത്തിനിടെ എൽടിടിഇയുടെ മുൻ പ്രവർത്തകൻ സൽഗുണൻ എന്ന സബേശനെയും ലക്ഷദ്വീപിൽ വെച്ച് എൻഐഎ അറസ്‌റ്റ് ചെയ്‌തിരുന്നു.
പഴയ പ്രവർത്തകരെ ഏകോപിപ്പിച്ച് എൽടിടിഇയെ പുനരുജ്‌ജീവിപ്പിക്കാൻ ശ്രമിക്കുന്നവരിൽ പ്രധാനിയാണ് സബേശനെന്ന് എൻഐഎ കണ്ടെത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ ചില സന്നദ്ധ സംഘടനകളിലും എൽടിടിഇ അനുഭാവികളുണ്ടെന്നാണ് നിഗമനം. ഇവരെല്ലാം നിരീക്ഷണത്തിലാണെന്നും തീവ്രവാദബന്ധം സ്‌ഥിരീകരിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും കേന്ദ്ര ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു.
Read Also: കോവിഡ് വ്യാപനം; നിർണായക അവലോകന യോഗം ഇന്ന്