മുംബൈ: ഇന്ത്യയെ ലക്ഷ്യമിട്ട് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം പ്രത്യേക യൂണിറ്റ് രൂപീകരിച്ചത് സംബന്ധിച്ച അന്വേഷണം എൻഐഎ ഏറ്റെടുത്തു. അധോലോക സംഘങ്ങൾക്ക് ധനസഹായം നൽകുന്ന മഹാരാഷ്‌ട്രയിലെയും ഡെൽഹിയിലെയും ചില വ്യവസായികളും രാഷ്‌ട്രീയ നേതാക്കളും എൻഐഎയുടെ നിരീക്ഷണത്തിലുണ്ട്.
ഇന്ത്യക്കെതിരെ രൂപീകരിച്ച പ്രത്യേക യൂണിറ്റിന്റെ സഹായത്തോടെ സ്‍ഫോടക വസ്‌തുക്കളും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് ദാവൂദ് ഇബ്രാഹിം ആക്രമണത്തിന് തയ്യാറെടുത്തിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമം സൃഷ്‌ടിക്കാൻ ദാവൂദും കൂട്ടാളികളും പദ്ധതിയിട്ടിരുന്നുവെന്നും എൻഐഎ നേരത്തെ അറിയിച്ചിരുന്നു.
ഡെൽഹിയിലും മുംബൈയിലും ആക്രമണങ്ങൾ നടത്തുന്നതിനാണ് ദാവൂദ് പ്രാധാന്യം നൽകിയതെന്നും എൻഐഎ വൃത്തങ്ങൾ വ്യക്തമാക്കി. ഇന്ത്യാ വിരുദ്ധ പ്രവർത്തനം നടത്തുന്ന ദാവൂദിന്റെ സംഘത്തിനെതിരെ ജനുവരി 7നാണ് മുംബൈ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തത്. ഡെൽഹിയും മുംബൈയും കേന്ദ്രീകരിച്ച് സംഘം ആക്രമണം ആസൂത്രണം ചെയ്‌തിരുന്നു.
എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും ഇതുസംബന്ധിച്ച് സമാന്തര അന്വേഷണം നടത്തിവരികയാണ്. ദാവൂദിന്റെ സഹോദരൻ ഇക്ബാൽ കസ്‌കറിനെ കഴിഞ്ഞ ദിവസം കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ ഇഡി ചോദ്യം ചെയ്‌തിരുന്നു. തുടർന്ന് ഫെബ്രുവരി 24 വരെ ഇയാളെ കസ്‌റ്റഡിയിൽ എടുത്തിയിരിക്കുകയാണ് അന്വേഷണ സംഘം.
Read Also: ഇടുക്കി പൊൻമുടിയിൽ കെഎസ്ഇബി പാട്ടത്തിന് നൽകിയത് റവന്യൂ പുറമ്പോക്ക് ഭൂമി