കൊളംബോ: തമിഴ്‌പുലികളെ പുനരുജ്‌ജീവിപ്പിക്കാനുള്ള നീക്കങ്ങൾ നടക്കുന്നുവെന്ന ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകൾ തള്ളി ശ്രീലങ്ക. തമിഴ് വംശഹത്യാ ദിനം അടുത്തുവരുന്നത് കണക്കിലെടുത്തുള്ള പൊതുനിർദ്ദേശം മാത്രമാണിതെന്ന് ശ്രീലങ്കൻ പ്രതിരോധ മന്ത്രാലയം വിശദീകരിച്ചു.
ഇതിനിടെ പ്രസിഡണ്ടിന്റെ ഓഫിസിന് മുന്നിൽ സമരം ചെയ്യുന്നവരെ സഹായിക്കാൻ പ്രധാനമന്ത്രി പ്രത്യേക സമിതിയെ നിയോഗിച്ചു. ബുധനാഴ്‌ചയാണ് ആഭ്യന്തര യുദ്ധത്തിൽ അന്തിമവിജയം നേടുന്നതിനായി ലങ്കൻ സൈന്യം തമിഴ് വംശജരെ കൂട്ടക്കൊല നടത്തിയതിന്റെ വാർഷികമായ തമിഴ് വംശഹത്യാ ദിനം.
ലങ്കയിലെ പ്രത്യേക സാഹചര്യം മുതലെടുത്ത എൽടിടിഇയെ പുനരുജ്‌ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ സജീവമാണെന്നാണ് കഴിഞ്ഞ ദിവസം രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയത്. തമിഴ് വംശഹത്യാ ദിനമായ ബുധനാഴ്‌ച ആക്രമണ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ടായിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ ഇന്ത്യക്കും ശ്രീലങ്കക്കും ഇടയിലെ പാക് കടലിടുക്കിൽ സുരക്ഷ ശക്‌തമാക്കി.
എന്നാൽ, ഇത് സംബന്ധിച്ച വാർത്തകൾ അടിസ്‌ഥാന രഹിതമാണെന്നാണ് ലങ്കൻ പ്രതിരോധ മന്ത്രാലയത്തിന്റെ നിലപാട്. തമിഴ് പുലികൾക്ക് മേൽ ശ്രീലങ്ക അന്തിമ വിജയം നേടിയതിന്റെ വാർഷികം അടുത്തുവരുന്നത് കണക്കിലെടുത്തുള്ള പൊതുമുന്നറിയിപ്പ് മാത്രമാണിതെന്നും പ്രതിരോധ മന്ത്രാലയം വിശദീകരിച്ചു.
Most Read: കേരളത്തിലും ആം ആദ്‌മി സര്‍ക്കാര്‍ വരും; അരവിന്ദ് കെജ്‌രിവാള്‍