ന്യൂഡെൽഹി: രാജ്യത്തെ കത്തോലിക്ക സഭാ മേലധ്യക്ഷൻമാർ ചൊവ്വാഴ്‌ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തും. കർദ്ദിനാൾമാരായ ഓസ്വാൾഡ് ഗ്രേഷ്യസ്, ജോർജ് ആലഞ്ചേരി, ബസേലിയോസ് ക്ളീമിസ് കാത്തോലിക്ക ബാവ എന്നിവരാണ് പ്രധാനമന്ത്രിയെ കാണുന്നത്. കൂടിക്കാഴ്‌ചയിൽ മിസോറം ഗവർണർ പിഎസ് ശ്രീധരൻപിള്ളയും പങ്കെടുക്കും.
പിഎസ് ശ്രീധരൻപിള്ള മുൻകൈയ്യെടുത്താണ് പ്രധാനമന്ത്രിയും കത്തോലിക്ക സഭാ മേലധ്യക്ഷൻമാരുമായുള്ള ചർച്ചക്ക് വഴി ഒരുക്കിയത്. ന്യൂനപക്ഷ അവകാശ വിഷയങ്ങളും ക്രൈസ്‌തവ സഭകൾ നേരിടുന്ന പ്രശ്‌നങ്ങളും സഭാ തലവന്മാർ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും.
വടക്കേ ഇന്ത്യയിൽ ഉൾപ്പെടെ ക്രൈസ്‌തവ സഭകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ നടപടി വേണമെന്നതാണ് പ്രധാന ആവശ്യം. മാവോയിസ്‌റ്റ് ബന്ധമാരോപിച്ച് മുംബെയിൽ അറസ്‌റ്റിലായ ജസ്വിട്ട് വൈദികൻ ഫാ. സ്‌റ്റാൻ സ്വാമിയെ ജയിൽ മോചിതനാക്കണമെന്ന് കർദ്ദിനാൾമാർ ആവശ്യപ്പെടും.
നേരത്തെ പള്ളി തർക്കത്തിൽ യാക്കോബായ–ഓർത്തഡോക്‌സ് മെത്രാപ്പോലീത്തമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്‌ച നടത്തിയിരുന്നു. സമവായ ശ്രമത്തിന്റെ ഭാഗമായി ഇരുവിഭാഗവുമായി അദ്ദേഹം വീണ്ടും ചർച്ച നടത്തുമെന്നാണ് സൂചന.
Read Also: ആമസോണ്‍ പ്രൈം വെബ് ഷോ ‘താണ്ഡവ്’ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം