കൊച്ചി: കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയിൽ നിന്നുള്ള മുതിർന്ന നേതാവ് വിഎം സുധീരന്റെ രാജിയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സുധീരന്റെ രാജി വേദനിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഏത് സാഹചര്യത്തിലാണ് അദ്ദേഹം രാജിവച്ചതെന്ന് അറിയില്ല. സുധീരനെ നേരിൽ കണ്ട് ചർച്ച നടത്തുമെന്നും വിഡി സതീശൻ പറഞ്ഞു.
വിഎം സുധീരൻ രാജി വച്ചത് മാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. അനാരോഗ്യം കാരണമാണ് രാജിയെന്നാണ് കെപിസിസി പ്രസിഡണ്ട് പറഞ്ഞത്. എന്തായാലും സുധീരനെ നേരിൽ കണ്ട് സംസാരിക്കും. അദ്ദേഹത്തിന്റെ രാജി നിരാശാജനകമാണ്. ഏത് സാഹചര്യത്തിലാണ് അദ്ദേഹം രാജിവച്ചതെന്ന് അറിയില്ല. എന്തെങ്കിലും സമ്മർദ്ദം മൂലമാണ് രാജിയെന്ന് കരുതുന്നില്ല; വിഡി സതീശൻ പറഞ്ഞു.
അതേസമയം സുധീരന്റെ രാജി എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു. രാജി തീരുമാനം ദൗർഭാഗ്യകരമാണ്. പാർടിയെ ശക്‌തിപ്പെടുത്താൻ ഹൈക്കമാൻഡ് നടത്തുന്ന നീക്കങ്ങൾക്ക് സുധീരന്റെ രാജി പോറലേൽപ്പിക്കും. രാജിക്ക് പിന്നിലെ വികാരമെന്താണെന്ന് വ്യക്‌തമാക്കേണ്ടത് സുധീരനാണ്. രാഷ്‌ട്രീയകാര്യ സമിതിയുടെ പ്രസക്‌തി നഷ്‌ടപ്പെട്ടതാണെന്നും ഉണ്ണിത്താൻ തുറന്നടിച്ചു.
Most Read: പഞ്ചാബിൽ പുതിയ മന്ത്രിസഭയുടെ പ്രഖ്യാപനം ഇന്നുണ്ടായേക്കും