ചണ്ഡീഗഢ്: പഞ്ചാബിലെ പുതിയ മന്ത്രിസഭയെ ഇന്ന് പ്രഖ്യാപിച്ചേക്കും. മന്ത്രിമാരുടെ അന്തിമപട്ടികക്ക് രാഹുൽ ഗാന്ധി അംഗീകാരം നൽകിയെന്നാണ് സൂചന. കോൺഗ്രസ് നേതൃത്വത്തിനെതിരെ പരസ്യമായി യുദ്ധം പ്രഖ്യാപിച്ച മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ വിശ്വസ്‌തരെ ആരേയും പുതിയ മന്ത്രിസഭയിലേക്ക് പരിഗണിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, പിസിസി അധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദുവിന്റെ നിർദ്ദേശങ്ങളും ഹൈക്കമാൻഡ് തള്ളിയെന്ന് റിപ്പോർട്ടുകളുണ്ട്. നിലവിൽ പാർട്ടിയുടെ നിർണായക പദവിയിലുള്ളവരെ മന്ത്രിസഭയിലേക്ക് കൊണ്ടു വരണമെന്ന സിദ്ദുവിന്റെ ആവശ്യം ഹൈക്കമാൻഡ് അംഗീകരിച്ചില്ല. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് അന്തിമഘട്ടത്തിൽ നടന്ന രണ്ട് വട്ട ചർച്ചകളിലും സിദ്ദുവിനെ ഒഴിവാക്കിയിരുന്നു.
ചർച്ചകൾക്കായി ഡെൽഹിയിലായിരുന്ന മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ചന്നി ഇന്നലെ അമൃത്‌സറിൽ തിരിച്ചെത്തിയെങ്കിലും രാത്രി വൈകി അദ്ദേഹത്തെ വീണ്ടും ഡെൽഹിക്ക് വിളിപ്പിച്ചെന്നാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ഇതുവരെ മൂന്ന് തവണയാണ് ചന്നി ഹൈക്കമാൻഡുമായുള്ള കൂടിക്കാഴ്‌ചക്കായി തലസ്‌ഥാനത്തെത്തിയത്.
Read Also: വിഎം സുധീരൻ കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയിൽ നിന്ന് രാജിവെച്ചു