ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘അജഗജാന്തര’ത്തിന്റെ റിലീസ് മാറ്റിവച്ചു. കേരളത്തിലെ തിയേറ്ററുകളിൽ സെക്കന്റ് ഷോക്ക് അനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. നടന്‍ ആന്റണി വര്‍ഗീസാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
“പുറം രാജ്യങ്ങളിൽ തിയേറ്ററുകൾ തുറക്കാത്ത സാഹചര്യം ആയതിനാലും കേരളത്തിൽ നാല് പ്രദർശനങ്ങൾ വീതം നടത്താൻ അനുമതി ലഭിക്കാത്തതിനാലും ‘അജഗജാന്തരം’ റിലീസ് മാറ്റിവെക്കാൻ തീരുമാനിച്ചു”- എന്നാണ് നടൻ ആന്റണി വർഗീസ് ഫേസ്ബുക്ക് പോസ്‌റ്റിൽ പറഞ്ഞത്.
തിയേറ്ററുകളില്‍ പുതിയ ഇളവുകള്‍ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഫിലിം ചേംബര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ സിനിമ വ്യവസായം വലിയ നഷ്‌ടത്തിലാണെന്ന് ഫിലിം ചേംബര്‍ കത്തില്‍ പറഞ്ഞിരുന്നു.
മാര്‍ച്ച് 31 വരെ സര്‍ക്കാര്‍ അനുവദിച്ച വിനോദ നികുതി ഇളവ് വലിയ ആശ്വാസമാണ്. എന്നാല്‍ സിനിമാ വ്യവസായം പഴയ അവസ്‌ഥയിലേക്ക് മടങ്ങാൻ ഇനിയും സമയം വേണം. അതിനാൽ ഇളവുകള്‍ മാര്‍ച്ച് 31ന് ശേഷവും തുടരണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു. കൂടാതെ തിയേറ്റര്‍ കളക്ഷന്റെ ഭൂരിഭാഗവും ലഭിക്കുന്നത് സെക്കന്റ് ഷോയില്‍ നിന്നാണ്. ഇത് കണക്കിലെടുത്ത് സെക്കന്റ് ഷോ കൂടെ അനുവദിക്കണമെന്നും ഫിലിം ചേംബറിന്റെ കത്തില്‍ പറഞ്ഞിരുന്നു.
‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ എന്ന ചിത്രത്തിന് ശേഷം ആന്റണി വർഗീസും ടിനു പാപ്പച്ചനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘അജഗജാന്തരം’. ഉൽസവ പറമ്പിലേക്ക് ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടർന്നവിടെ 24 മണിക്കൂറിനുള്ളിൽ നടക്കുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങളുമാണ് ‘അജഗജാന്തരം’ എന്ന ചിത്രത്തിന്റെ പശ്‌ചാത്തലം.
എമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, രാജേഷ് ശർമ, സാബു മോൻ, ടിറ്റോ വിൽസൺ, സിനോജ് വർഗീസ്, ശ്രീരഞ്‌ജിനി തുടങ്ങിയവർ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Also Read: 20 മില്യൺ കാഴ്‌ചക്കാരെ നേടി ദൃശ്യം 2 ട്രെയ്‌ലർ; റെക്കോർഡ് നേട്ടം