പാലക്കാട്: മുതലമട ചെമ്മണാമ്പതിയിൽ കാണാതായ ആദിവാസി യുവാക്കൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കി. വിവിധ സർക്കാർ ഏജൻസികളും നാട്ടുകാരും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. ചപ്പക്കാട് ആദിവാസി ഊരിലെ മുരുകേശൻ, സ്‌റ്റീഫൻ എന്നിവരെയാണ് കഴിഞ്ഞ മാസം 30ന് രാത്രിമുതൽ കാണാതായത്. എന്നാൽ, സംഭവം നടന്നിട്ട് പത്ത് ദിവസം കഴിഞ്ഞിട്ടും യുവാക്കളെ കുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ല.
കഴിഞ്ഞ മാസം 30ന് രാത്രി ഇരുവരും തോട്ടത്തിൽ പോയിരുന്നു. പിന്നീട് ഇവർ തിരിച്ചുവന്നിട്ടില്ല. ആരും ഇവരെ കണ്ടതായും ഇല്ല. ഇരുവരുടെയും ഫോൺ സ്വിച്ച് ഓഫാണ്. ഇതോടെ ഇവരെ കണ്ടെത്താനുള്ള ശ്രമവും ദുഷ്‌ക്കരമായി. മുങ്ങൽ വിദഗ്‌ധരെ എത്തിച്ച് അടുത്തുള്ള ജലാശയങ്ങളിലും മറ്റും തിരച്ചിൽ നടത്തിയിരുന്നു. വനത്തിനുള്ളിൽ ഡ്രോൺ ക്യാമറകൾ സ്‌ഥാപിച്ചും പരിശോധന നടത്തിയിരുന്നു. എന്നാൽ ഇവരെ കണ്ടെത്താനായില്ല.
അതേസമയം, യുവാക്കൾ കൊല്ലപ്പെട്ടതായി സംശയമുണ്ടെന്ന് ചപ്പക്കാട് ഊര് മൂപ്പൻ ചിന്നച്ചാമി സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് നാട്ടുകാരും യുവാക്കളുടെ ബന്ധുക്കളും ആവശ്യപ്പെടുന്നത്. സർക്കാർ ഏജൻസികളും നാട്ടുകാരും ചേർന്ന് തമിഴ്‌നാട്ടിലും തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. സ്വകാര്യ തോട്ടത്തിലെ ജീവനക്കാരനാണ് സ്‌റ്റീഫൻ.
Read Also: കടുവകളുടെ കണക്കെടുപ്പ്; ക്യാമറകൾ മോഷണംപോയി, മാവോയിസ്‌റ്റുകളെന്ന് സംശയം