മലപ്പുറം: താനൂർ ഗവൺമെന്റ് റീജിയനല്‍ ഫിഷറീസ് ടെക്‌നിക്കൽ വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ആധുനിക ഹോസ്‌റ്റൽ ഫിഷറീസ്-ഹാര്‍ബര്‍ എഞ്ചിനീയറിങ്-കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ വിദ്യാര്‍ഥികള്‍ക്ക് സമര്‍പ്പിച്ചു. ഇതിനോടൊപ്പം സ്‌കൂളിലെ ഓഡിറ്റോറിയം നിർമാണ ഉൽഘാടനവും മന്ത്രി നിര്‍വഹിച്ചു.
ഓണ്‍ലൈനായി നടന്ന ഉൽഘാടന ചടങ്ങില്‍ അധ്യക്ഷനായ വി.അബ്‌ദുറഹ്‌മാന്‍ എംഎല്‍എ ശിലാഫലകം അനാഛാദനം ചെയ്‌തു. തീരദേശ വികസന കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്‌ടർ പിഐ ഷെയ്‌ഖ് പരീത് റിപ്പോർട് അവതരിപ്പിച്ചു. താനൂര്‍ നഗരസഭ ചെയര്‍മാന്‍ പിപി ശംസുദ്ദീൻ , കിന്‍ഫ്ര ഡയറക്‌ടർ ഇ ജയന്‍, താനൂര്‍ ബിആര്‍സിയിലെ കെ കുഞ്ഞികൃഷ്‌ണൻ, സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരായ പി മായ, എന്‍ ഭാസ്‌ക്കരന്‍, പ്രധാനാധ്യാപകന്‍ എന്‍എം സുനില്‍കുമാര്‍, എം അനില്‍കുമാര്‍, എപി സിദ്ദീഖ്, ജനചന്ദ്രന്‍ മാസ്‌റ്റർ എന്നിവര്‍ സംസാരിച്ചു.
തീരദേശ വികസന കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തിലാണ് സ്‌കൂള്‍ ഹോസ്‌റ്റൽ നിര്‍മാണം നടന്നത്. 3.72 കോടി രൂപ ചെലവില്‍ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ഹോസ്‌റ്റലാണ് സ്‌കൂളില്‍ നിർമിച്ചിരിക്കുന്നത്. അറബിക്കടലിന്റെ പശ്‌ചാത്തലത്തില്‍ ആകര്‍ഷകമായ രീതിയില്‍ നിര്‍മിച്ച ഹോസ്‌റ്റലില്‍ 120 വിദ്യാർഥികള്‍ക്കാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.
അതേസമയം,മൽസ്യത്തൊഴിലാളികളുടെ മക്കള്‍ കൂടുതലായി പഠിക്കുന്ന താനൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ 10.2 കോടി രൂപയുടെ വികസന പദ്ധതി പ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണ്. 2.5 കോടിയുടെ രണ്ട് നിലയുള്ള പുതിയ കെട്ടിടം, തീരദേശം ഉള്‍പ്പടെയുള്ള മേഖലകളിലെ കായിക പ്രതിഭകള്‍ക്ക് കളിച്ചുവളരാന്‍ ഗ്യാലറി, ആഭ്യന്തര റോഡ് എന്നിവയടക്കമുള്ള 2.90 കോടി രൂപയുടെ സ്‌റ്റേഡിയം സ്‌കൂളില്‍ യാഥാര്‍ത്ഥ്യമാകുകയാണ്.
അഞ്ച് ക്‌ളാസ് മുറികള്‍, നാല് ലാബുകള്‍, ലൈബ്രറി കം റീഡിങ് റൂം, ടോയ്‌ലറ്റ് സമുച്ചയം, കൗണ്‍സിലിങ്, യൂട്ടിലിറ്റി ഏരിയ, റിസപ്‌ഷന്‍, ആക്‌റ്റിവിറ്റി റൂം എന്നീ സൗകര്യങ്ങളാണ് സ്‌കൂളിലെ പുതിയ ഇരുനില കെട്ടിടത്തിലുള്ളത്. തീരദേശ വികസന കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തിലാണ് സ്‌കൂള്‍ വികസന പദ്ധതി പ്രവർത്തികൾ പുരോഗമിക്കുന്നത്.
Also Read: കേരള ബാങ്കിലെ സ്‌ഥിരപ്പെടുത്തൽ നടപടിക്ക് ഹൈക്കോടതിയുടെ സ്‌റ്റേ