കൊച്ചി: കേരള ബാങ്കിലെ സ്‌ഥിരപ്പെടുത്തൽ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. പിഎസ്‌സി റാങ്ക് ലിസ്‌റ്റിൽ ഉൾപ്പെട്ട കണ്ണൂർ സ്വദേശി ലിജിത്ത് സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
കേരള ബാങ്കിൽ ചീഫ് എക്‌സിക്യൂട്ടീവ് മുതൽ പ്യൂൺ വരെയുള്ള നിയമനത്തിന് പിഎസ്‌സിക്കാണ് അധികാരമെന്ന് ഹരജിയിൽ പറയുന്നു. പിഎസ്‌സി വഴിയാണ് അപേക്ഷ ക്ഷണിച്ചിരുന്നത് എങ്കിൽ വിവിധ തസ്‌തികകളിൽ അപേക്ഷ സമർപ്പിക്കാൻ തനിക്ക് യോഗ്യതയുണ്ടെന്ന് ലിജിത്ത് ഹരജിയിൽ പറയുന്നു.
പാർട്ടിയോട് അനുഭാവം പുലർത്തുന്നവരെയാണ് താൽകാലിക അടിസ്‌ഥാനത്തിൽ നിയമിക്കുന്നത്. ഇവരെ തസ്‌തികയിൽ സ്‌ഥിരപ്പെടുത്തുന്നത് കേരള സഹകരണ സൊസൈറ്റി നിയമത്തിന്റെ ലംഘനമാണ്. 13 ജില്ലാ ബാങ്കുകളിലെയും ഒഴിവുകൾ നേരത്തെ പിഎസ്‌സിക്ക് റിപ്പോർട് ചെയ്‌തിരുന്നെന്നും ലയനത്തിന് ശേഷം ഇതുണ്ടായില്ലെന്നും ഹരജിയിൽ ചൂണ്ടികാട്ടിയിട്ടുണ്ട്.
കേരള ബാങ്കിൽ ദിവസ വേതന അടിസ്‌ഥാനത്തിൽ ജോലി ചെയ്യുന്ന 1,856 പേരെ സ്‌ഥിരപ്പെടുത്താൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നുവരുന്നത്. അതിനിടെ സ്‌ഥിരപ്പെടുത്തൽ നടപടിയുമായി ബന്ധപ്പെട്ട ശുപാർശ കഴിഞ്ഞ ദിവസം സഹകരണ സെക്രട്ടറി തിരിച്ചയച്ചിരുന്നു.
Read also: ഇന്ത്യയിൽ ചുവടുറപ്പിക്കാൻ ടെസ്‌ല; നിർമാണ യൂണിറ്റ് കർണാടകയിൽ