പാലക്കാട്: കർഷകർക്ക് പ്രതീക്ഷയേകി മീങ്കര, ചുള്ളിയാർ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നു. ഇന്നലെ മീങ്കര അണക്കെട്ടിലെ ജലനിരപ്പ് 38.2 അടിയായി ഉയർന്നു. 39 അടിയാണ് മീങ്കര അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. അതേസമയം, 57.5 അടി പരമാവധി സംഭരണ ശേഷിയുള്ള ചുള്ളിയാർ ഡാമിലെ ജലനിരപ്പ് ഇന്നലെ 50.5 ആയും ഉയർന്നിട്ടുണ്ട്.
ഇതോടെ, ഡാമുകൾ ആശ്രയിച്ച് കൃഷി നടത്തുന്ന ആയിരകണക്കിന് കർഷകർക്കാണ് പ്രതീക്ഷയേകുന്നത്. നിലവിൽ മീങ്കരയിൽ സംഭരിക്കാവുന്ന വെള്ളത്തിന്റെ 92 ശതമാനവും ചുള്ളിയാറിൽ 75 ശതമാനവും ഉണ്ട്. കഴിഞ്ഞ വർഷം ഇതേ സമയം ചുള്ളിയാറിൽ 30 ശതമാനവും മീങ്കരയിൽ 71 ശതമാനവുമാണ് ജലനിരപ്പ് ഉണ്ടായിരുന്നത്. ഇരു ഡാമുകളുടെയും വൃഷ്‌ടി പ്രദേശങ്ങളിൽ നല്ലതോതിൽ മഴ ലഭിച്ചതാണ് അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരാൻ കാരണം.
പ്രദേശത്തെ ആയിരത്തിലധികം കുടുംബങ്ങളിൽ കുടിവെളം എത്തിക്കുന്നത് മീങ്കര അണക്കെട്ടിൽ നിന്നാണ്. മുതലമട, കൊല്ലങ്കോട്, വടവന്നൂർ, പുതുനഗരം പഞ്ചായത്തുകളിലെ കൃഷിക്കും മീങ്കരയിൽ നിന്ന് ഭാഗികമായി വെള്ളം നൽകുന്നുണ്ട്. ചുള്ളിയാർ അണക്കെട്ടിൽ വെള്ളം കൂടിയ സാഹചര്യത്തിൽ കൊല്ലങ്കോട്, മുതലമട, എലവഞ്ചേരി പഞ്ചായത്തുകളിലെ അയ്യായിരത്തോളം ഏക്കർ നെൽപ്പാടത്ത് രണ്ടാംവിളയും ഉറപ്പാക്കിയിട്ടുണ്ട്. അതേസമയം, ചുള്ളിയാറിൽ നിലവിലുള്ള വെള്ളം കൊണ്ടുതന്നെ 39 ദിവസം കനാലിലൂടെയുള്ള വെള്ളം സാധ്യമാണെന്ന് ജലസേചന വകുപ്പ് ഉദ്യോഗസ്‌ഥർ അറിയിച്ചു.
Read Also: കരുവന്നൂർ സഹകരണ ബാങ്കിനെതിരെ സമരം ചെയ്‌തയാളെ കാണാനില്ല; പരാതി