മലയാളികള്‍ക്ക് പെരുന്നാൾ സമ്മാനമായി സമർപ്പിച്ചു കൊണ്ടെഴുതിയ ‘ഖർആന്റെ വചനം’ എന്ന ഈദ് ഗാനം ശ്രദ്ധേയമായി മാറുന്നു. ദീര്‍ഘകാലമായി ദുബായില്‍ സ്‌ഥിര താമസമാക്കിയ അബ്‌ദുൾ ഗഫൂര്‍ അയത്തില്‍ രചന നിർവഹിച്ച് കൂറ്റുവേലി ബാലചന്ദ്രന്‍ ഈണം നല്‍കി ആലപിച്ചതാണ് ഈ ഗാനം.
മനുഷ്യസ്‌നേഹവും സാഹോദര്യവും വിളിച്ചോതുന്നതാണ് പാട്ടിലെ വരികള്‍. എല്ലാ മനുഷ്യര്‍ക്കും വെളിച്ചം പകരുന്ന ഖുര്‍ആന്റെ സന്ദേശം കൂടി ഈ ഗാനത്തിലുണ്ട്. ദീര്‍ഘകാലത്തെ പ്രവാസ ജീവിതത്തിനിടയില്‍ നാടിന്റെ നൻമ വിളിച്ചോതുന്ന പാട്ടുകളും ഭക്‌തിഗാനങ്ങളും പ്രണയഗാനങ്ങളും ഉൾപ്പടെ ഒട്ടേറെ പാട്ടുകള്‍ അബ്‌ദുൾ ഗഫൂര്‍ രചിച്ചിട്ടുണ്ട്.
മാനവ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം വഹിക്കുന്നതാണ് ഇദ്ദേഹത്തിന്റെ പാട്ടുകൾ. ഇവയിലെ പലപാട്ടുകളും പ്രവാസികള്‍ക്കിടയില്‍ വൈറലായിമാറിയ പാട്ടുകളാണ്. മലയാളത്തിലെ പ്രശസ്‌തരായ സംഗീത സംവിധായകര്‍ വിദ്യാധരന്‍ മാസ്‌റ്റർ, ഹിഷാം അബ്‌ദുൾ വഹാബ് എന്നിവരും അബ്‌ദുൾ ഗഫൂര്‍ അയത്തിലിന്റെ പാട്ടുകള്‍ക്ക് സംഗീതവും ആലാപനവും നിര്‍വഹിച്ചിട്ടുണ്ട്.
ഗഫൂര്‍ രചിച്ച, ശബരിമല ശാസ്‌താവിനെയും പമ്പാനദിയെയും പ്രകീര്‍ത്തിച്ചു കൊണ്ടുള്ള ഗാനം ആലപിച്ചത് വിദ്യാധരന്‍ മാസ്‌റ്ററായിരുന്നു. ദീര്‍ഘകാലമായി തുടരുന്ന പ്രവാസ ജീവിതത്തിനിടയിലും നാട്ടിന്‍പുറത്തിന്റെ നൻമകളും, ഉള്ളിലെ ആത്‌മീയ ബോധവും നാടിനെക്കുറിച്ചുള്ള ഓർമകളുമൊക്കെയാണ് ഈ പ്രവാസിയെ കവിതകളിലേക്കും പാട്ടുകളിലേക്കും അടുപ്പിച്ച് നിറുത്തുന്നത്. ‘ഖർആന്റെ വചനം’ ഗാനം ഇവിടെ കേൾക്കാം.
പ്രവാസ ജീവിതത്തിനിടയില്‍ പല തരത്തിലുള്ള ജോലികള്‍ ചെയ്‌തിട്ടുള്ള അബ്‌ദുൾ ഗഫൂര്‍ വര്‍ഷങ്ങളോളം കപ്പലിലായിരുന്നു ജോലിചെയ്‌തത്. ഈ സമയത്തെ ഏകാന്തതകളില്‍ നിന്നാണ് പലപ്പോഴും കവിതകളും പാട്ടുകളും പിറവിയെടുത്തത്; ഗഫൂർ പറഞ്ഞു. ദുബായിലെ സാംസ്‌കാരിക, സാഹിത്യ രംഗത്തെ സജീവ സാന്നിധ്യം കൂടിയാണ് ഈ പാട്ടെഴുത്തുകാരൻ.
പിതാവ് ഒരു നിമിഷ കവിയായിരുന്നു. അദ്ദേഹത്തിന്റെ കാവ്യാംശങ്ങള്‍ തന്നിലും പകര്‍ന്നിട്ടുണ്ടാകാം. കുറേയേറെ പാട്ടുകളും കവിതകളും എഴുതുന്നതിനേക്കാള്‍, തന്റെ മനസിന് തൃപ്‌തിനൽകുന്ന, സ്‌നേഹവും സാഹോദര്യവും ജീവിതമൂല്യങ്ങളും ഉയര്‍ത്തിക്കാട്ടുന്ന പാട്ടുകള്‍ രചിക്കാനാണ് തനിക്ക് താൽപര്യമെന്ന് അബ്‌ദുൾ ഗഫൂര്‍ പറയുന്നു. ‘ഖർആന്റെ വചനം‘ ആളുകൾ ഏറ്റെടുത്ത സന്തോഷത്തിലാണ് ഗഫൂറിപ്പോൾ.
Related Read: രഞ്‌ജിനി ജോസിന്റെ ഹൃദയഹാരിയായ ഗാനമെത്തി; കേട്ടിരുന്നു പോകുമെന്ന് സോഷ്യൽമീഡിയ