ചെന്നൈ: തിയേറ്റർ നടത്തിപ്പുമായി ബന്ധപ്പെട്ട കേസിൽ ചലച്ചിത്ര താരവും ബിജെപി നേതാവുമായ ജയപ്രദയ്‌ക്ക് ആറുമാസം തടവ് ശിക്ഷ വിധിച്ചു കോടതി. ചെന്നൈ എഗ്‌മോർ കോടതിയുടേതാണ് ഉത്തരവ്. തിയേറ്റർ ജീവനക്കാരുടെ ഇഎസ്‌ഐ വിഹിതം അടക്കാത്തതിനാലാണ് ശിക്ഷാവിധി. 5000 രൂപ പിഴയും അടക്കണം. ജയപ്രദ കൂടാതെ രണ്ടുപേരെയും കോടതി ശിക്ഷിച്ചു.
ചെന്നൈ അണ്ണാശാലയിൽ ജയപ്രദയുടെ ഉടമസ്‌ഥതയിലുള്ള തിയേറ്ററിലെ ജീവനക്കാർ, സ്‌ഥാപനം ഇഎസ്‌ഐ അടക്കുന്നില്ലെന്ന് പരാതിപ്പെട്ടിരുന്നു. ഇതിനെതിരെ ഇൻഷുറൻസ് കമ്പനിയാണ് പരാതി നൽകിയത്. ജീവനക്കാരുടെ വിഹിതം പിടിച്ചെടുത്തിട്ടും ഇഎസ്‌ഐ അക്കൗണ്ടിൽ നിക്ഷേപിച്ചില്ലെന്നാണ് പരാതി. ഇതിനെതിരെ ജയപ്രദ ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കീഴ്‌ക്കോടതി കേസ് തീർപ്പാക്കട്ടെ എന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്.
തെലുങ്ക് ദേശം പാർട്ടിയിലൂടെയാണ് നടി ജയപ്രദ രാഷ്‌ട്രീയത്തിലേക്ക് എത്തുന്നത്. 1996 മുതൽ വരെ രാജ്യസഭാംഗമായിരുന്ന ജയപ്രദ, 2004 മുതൽ 2014 വരെ ലോക്‌സഭാ അംഗമായി. 2019ലാണ് ബിജെപിയിൽ ചേർന്നത്. ഹിന്ദി, മലയാളം, തമിഴ് ഭാഷകളിലായി 280ലധികം സിനിമകളിൽ ജയപ്രദ അഭിനയിച്ചിട്ടുണ്ട്.
Most Read| റഷ്യയുടെ ആദ്യ ചാന്ദ്ര ദൗത്യം; കുതിച്ചുയർന്ന് ലൂണ-25- അഭിനന്ദിച്ചു ഐഎസ്ആർഒ