ഷൊർണൂർ: പാലക്കാട്, മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളിൽ വിവിധ പോലീസ് സ്‌റ്റേഷൻ പരിധികളിലായി 50ഓളം മോഷണക്കേസുകളിൽ പ്രതിയായ ആളും കൂട്ടാളിയും പിടിയിലായി. എറണാകുളം വാഴക്കുളം മാരംപിള്ളി മാടവന സിദ്ദീഖ് (44), സഹായി മലപ്പുറം തിരുനാവായ കൊടക്കൽ മാത്തുക്കൽ ഉമർ ഫാരിസ് (26) എന്നിവരാണ് ഷൊർണൂർ പോലീസിന്റെ പിടിയിലായത്.
കുറച്ച് ദിവസം മുൻപ് ഭാരതപുഴ തീരത്തെ ശാന്തീതീരം ശ്‌മശാനത്തിന് സമീപം നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ല് തകർത്ത് മോഷണശ്രമം നടന്നിരുന്നു. ഇതേകുറിച്ച് അന്വേഷണം നടത്തുന്നതിനിടെ തിങ്കളാഴ്‌ച കൊച്ചിപ്പാലത്തിന് സമീപത്തു നിന്നാണ് പ്രതികൾ പിടിയിലായത്.
സിദ്ദീഖ് അമ്പതോളം കേസുകളിലും ഉമർ ഫാരിസ് അഞ്ചോളം കേസുകളിലും പ്രതികളാണെന്ന് പോലീസ് അറിയിച്ചു. ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌ത് ആലത്തൂർ സബ് ജയിലിലാക്കി.
Read also: അഭയ കേസ്; തെളിവ് നശിപ്പിച്ചതിന് മുൻ എസ്‌പിക്കെതിരെ നടപടി വേണമെന്ന് കോടതി