ഇംഫാൽ: കലാപത്തിന് അറുതിയില്ലാതെ മണിപ്പൂർ. ബിഷ്‌ണുപൂർ, ചുരാചന്ദ്പൂർ അതിർത്തി മേഖലയിൽ വീണ്ടും തീവെപ്പുണ്ടായി. താങ്‌ബുവിൽ വീടുകൾക്ക് തീയിട്ടു. മണിപ്പൂർ ഇംഫാൽ ഈസ്‌റ്റിൽ ഒരു സ്‌ത്രീയെ അക്രമികൾ വെടിവെച്ചു കൊന്നു. മാനസിക വെല്ലുവിളി നേരിടുന്ന നാഗ വിഭാഗക്കാരിയായ സ്‌ത്രീയെയാണ് അക്രമികൾ കൊലപ്പെടുത്തിയത്. കുക്കി വിഭാഗക്കാരിയാണെന്ന് തെറ്റിദ്ധരിച്ചാണ് ഇവരെ വധിച്ചതെന്നാണ് സൂചന.
ഇതിനിടെ, വെസ്‌റ്റ് ഇംഫാലിൽ പാചകവാതക ഗ്യാസ് കൊണ്ടുപോകുന്ന മൂന്ന് ട്രക്കുകൾക്ക് കലാപകാരികൾ തീവെച്ചു. ഒഴിഞ്ഞ സിലിണ്ടറുകളായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. മെയ്‌തെയ് വിഭാഗം സ്‌ത്രീകളുടെ സംഘടനയാണ് വാഹനങ്ങൾക്ക് തീയിട്ടത്. കദാംബന്ദ് മേഖലയിലാണ് ഏറ്റവും കൂടുതൽ ഏറ്റുമുട്ടൽ റിപ്പോർട് ചെയ്‌തത്. വെടിവെപ്പിൽ 27 വയസുകാരനായ മെയ്‌തെയ് വിഭാഗക്കാരൻ കൊല്ലപ്പെട്ടിരുന്നു. ഇതോടെ മണിപ്പൂരിൽ വീണ്ടും സംഘർഷ സാഹചര്യം വർധിക്കുകയാണ്.
അതേസമയം, മണിപ്പൂർ വിഷയത്തിൽ വിമർശനവുമായി സുപ്രീം കോടതി രംഗത്തെത്തിയിരുന്നു. മണിപ്പൂരിൽ ക്രമസമാധാനം ഉറപ്പാക്കൽ കേന്ദ്ര, സംസ്‌ഥാന സർക്കാരുകളുടെ ചുമതലയാണെന്നാണ് സുപ്രീം കോടതിയുടെ പരാമർശം. മണിപ്പൂരിലെ ക്രമസമാധാനത്തിന്റെയും സുരക്ഷാ ഏജൻസികളുടേയും ചുമതല കോടതികൾക്ക് ഏറ്റെടുക്കാനാവില്ലെന്നും സുപ്രീം കോടതി വ്യക്‌തമാക്കി.
Most Read: പാർട്ടിയിൽ സജീവമാകാൻ നിർദ്ദേശം; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഇപി ജയരാജൻ