തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്തി എൽഡിഎഫ് കൺവീനറും പാർട്ടി കേന്ദ്രകമ്മിറ്റി അംഗവുമായ ഇപി ജയരാജൻ. ഏക സിവിൽ കോഡിനെതിരെ സിപിഎം കോഴിക്കോട് സംഘടിപ്പിച്ച സെമിനാറിൽ നിന്ന് വിട്ടുനിന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കുന്നതിനിടെയാണ്, ഇരുവരും തമ്മിൽ കൂടിക്കാഴ്‌ച നടത്തിയത്. ഇന്നലെ വൈകിട്ടായിരുന്നു കൂടിക്കാഴ്‌ച.
പാർട്ടി പ്രവർത്തനത്തിൽ സജീവമാകണമെന്ന് ജയരാജിനോട് മുഖ്യമന്ത്രി നിർദ്ദേശിച്ചതായാണ് സൂചന. ഈ മാസം 22ന് നടക്കുന്ന ഇടതുമുന്നണി യോഗത്തിൽ ഇപി ജയരാജൻ പങ്കെടുക്കും. സിപിഎം സംഘടിപ്പിച്ച സെമിനാർ കോഴിക്കോട് നടക്കുമ്പോൾ അതൊഴിവാക്കി ജയരാജൻ, തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദം കത്തി നിൽക്കെയാണ് മുഖ്യമന്ത്രിയുമായി ജയരാജൻ കൂടിക്കാഴ്‌ച നടത്തിയത്.
ജയരാജൻ ബോധപൂർവം പ്രകോപനം സൃഷ്‌ടിക്കുന്നുവെന്ന അമർഷത്തിലാണ് സിപിഎം. പാർട്ടിയിൽ ജൂനിയറായ എംവി ഗോവിന്ദൻ സംസ്‌ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായത് മുതൽ നിസ്സഹരണം തുടരുന്ന ജയരാജൻ, ഏക സിവിൽ കോഡ് നിയമവുമായി ബന്ധപ്പെട്ട് പാർട്ടി നടത്തുന്ന പ്രധാന രാഷ്‌ട്രീയ നീക്കത്തിലും അതാവർത്തിച്ചു. ഇതിനുള്ള അതൃപ്‌തി ഗോവിന്ദൻ കോഴിക്കോട്ട് പ്രകടിപ്പിച്ചിരുന്നു.
Most Read: വരന്തരപ്പിള്ളി വിനോദിന്റെ മരണം കൊലപാതകം; ഭാര്യ അറസ്‌റ്റിൽ