ലഖ്നൗ: ഉത്തർ പ്രദേശിലെ സർക്കാർ, സ്വകാര്യ മേഖലകളിലെ കോവിഡ് ആശുപത്രികളിൽ ഓക്‌സിജൻ ക്ഷാമം ഇല്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിവിധ സ്‌ഥാപനങ്ങളുമായി സഹകരിച്ച് ഓക്‌സിജൻ ഓഡിറ്റ് നടത്തുമെന്നും മുഖ്യമന്ത്രി. വിവിധ ദിനപത്രങ്ങളുടെ പത്രാധിപൻമാരുമായി നടത്തിയ വെർച്വൽ യോഗത്തിനിടെയാണ് യോഗി ആദിത്യനാഥ് ഇക്കാര്യം വ്യക്‌തമാക്കിയത്.
സംസ്‌ഥാനത്തെ സർക്കാർ മേഖലയിലെയോ സ്വകാര്യ മേഖലയിലെയോ ഒരു കോവിഡ് ആശുപത്രിയിൽ പോലും ഓക്‌സിജൻ ക്ഷാമം ഇല്ലെന്നും പ്രശ്‌നം കരിഞ്ചന്തയും പൂഴ്ത്തിവെപ്പുമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആദിത്യനാഥ് പറഞ്ഞു.
കൂടാതെ ഐഐടി കാൺപൂർ, ഐഐഎം ലഖ്നൗ, ഐഐടി ബിഎച്ച് യു എന്നിവിടങ്ങളുമായി സഹകരിച്ച് ഓക്‌സിജൻ ഓഡിറ്റ് നടത്തുമെന്ന് അറിയിച്ച യോഗി ആദിത്യനാഥ് ഓക്‌സിജന്റെ ആവശ്യകത, വിതരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ലൈവ് ട്രാക്കിങ് സംവിധാനം നടപ്പാക്കുമെന്നും പറഞ്ഞു.
അതേസമയം കോവിഡിനെ സാധാരണ വൈറൽ പനിയെന്ന രീതിയിൽ കണക്കാക്കരുതെന്ന് മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർഥിച്ചു. കോവിഡിനെതിരായ പ്രതിരോധത്തിൽ വീഴ്‌ച വരുത്തരുതെന്നും ആദിത്യനാഥ് ഓർമിപ്പിച്ചു.
Read Also: വിതരണം ചെയ്‌തത് 68 ലക്ഷത്തിലധികം ഡോസ് വാക്‌സിൻ; സംസ്‌ഥാനത്ത് ഇനി ബാക്കി 3 ലക്ഷം ഡോസ് മാത്രം