ലക്‌നൗ: സംസ്‌ഥാനത്ത് പുതിയ കോവിഡ് കേസുകൾ കുറയുന്ന പശ്‌ചാത്തലത്തിൽ കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ച് ഉത്തർപ്രദേശ്. ഹോളി ആഘോഷത്തിന് തൊട്ടുമുൻപാണ് ഇപ്പോൾ നിയന്ത്രണങ്ങൾ നീക്കാനുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്. അതേസമയം മാസ്‌ക് ധരിക്കുന്നത് തുടരണമെന്ന് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്‌തമാക്കുന്നുണ്ട്.
കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട നീന്തൽക്കുളങ്ങൾ, വാട്ടർ പാർക്കുകൾ എന്നിവ വീണ്ടും തുറന്നു. കൂടാതെ അങ്കണവാടികൾക്ക് ഇനിമുതൽ തുറന്നു പ്രവർത്തിക്കാമെന്നും, അടച്ചിട്ടതോ തുറന്നതോ ആയ സ്‌ഥലങ്ങളിൽ പൂർണ ശേഷിയോടെ വിവാഹ ചടങ്ങുകളിൽ ആളുകൾക്ക് പങ്കെടുക്കാമെന്നും സർക്കാർ വ്യക്‌തമാക്കി. എന്നാൽ മാസ്‌ക് കൃത്യമായി ധരിക്കണമെന്ന് വ്യക്‌തമാക്കിയിട്ടുണ്ട്.
അഡീഷണൽ ചീഫ് സെക്രട്ടറി അവനീഷ് അവസ്‍തിയാണ് കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. സംസ്‌ഥാനത്ത് നിലവിൽ പ്രതിദിനം റിപ്പോർട് ചെയ്യുന്ന കോവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ പൂർണമായും പിൻവലിക്കാൻ അധികൃതർ തീരുമാനിച്ചത്.
Read also: അശ്ളീല ചുവയുള്ള ആംഗ്യം കാണിച്ചു; മുസ്‌ലിം ലീഗ് പ്രാദേശിക നേതാവിനെതിരെ പരാതി