ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വാക്‌സിൻ ക്ഷാമമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ. കോവിഡ് വാക്‌സിൻ ക്ഷാമമുണ്ടെന്ന് മഹാരാഷ്‌ട്ര, ആന്ധ്രപ്രദേശ് എന്നീ സംസ്‌ഥാനങ്ങൾ അറിയിച്ചതിനെ തുടർന്നാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. ഓരോ സംസ്‌ഥാനത്തിനും വേണ്ട വാക്‌സിൻ ലഭിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി.
മുംബൈ നഗരത്തിലെ വാക്‌സിൻ സ്‌റ്റോക്ക് അവസാനിച്ചു കൊണ്ടിരിക്കുക ആണെന്നും ഒരുലക്ഷത്തിനടുത്ത് കോവിഷീൽഡ് വാക്‌സിൻ മാത്രമാണ് ഇനി ശേഷിക്കുന്നതെന്നും മുംബൈ മേയർ കിഷോറി പെഡ്നേക്കർ അറിയിച്ചിരുന്നു. 14 ലക്ഷം കോവിഡ് വാക്‌സിന്റെ സ്‌റ്റോക്ക് മാത്രമേ സംസ്‌ഥാനത്തുള്ളൂവെന്നും മൂന്ന് ദിവസത്തേക്ക് മാത്രമേ അത് തികയൂവെന്നും മഹാരാഷ്‌ട്ര സർക്കാരും വ്യക്‌തമാക്കിയിരുന്നു.
ആന്ധ്രപ്രദേശും ഇതിന് പിന്നാലെ സമാന സാഹചര്യം ചൂണ്ടിക്കാട്ടി രംഗത്ത് വന്നിരുന്നു. വാക്‌സിന്റെ കരുതൽ ശേഖരം തീരുകയാണെന്ന് അവർ അറിയിച്ചു. ഈ സാഹചര്യത്തിലാണ് ഇതിനോട് കേന്ദ്ര ആരോഗ്യമന്ത്രി തന്നെ പ്രതികരിച്ചത്. രാജ്യത്ത് കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ വാക്‌സിൻ വിതരണം വർധിപ്പിക്കണം എന്ന ആവശ്യം ഉയരുന്നുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 1,15,736 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട് ചെയ്‌തിരിക്കുന്നത്. ഇതിൽ 55,000ത്തോളം കേസുകൾ മഹാരാഷ്‌ട്രയിൽ നിന്ന് മാത്രമാണ്. കേസുകൾ വർധിച്ചതിനെ തുടർന്ന് ശനി-ഞായർ ദിവസങ്ങളിൽ മഹാരാഷ്‌ട്ര കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. മുംബൈയിൽ മാത്രം കഴിഞ്ഞ ദിവസം 10,030 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട് ചെയ്‌തത്.
Read Also: കോവിഡ് കേസുകൾ കൂടുന്നു; പഞ്ചാബിൽ ഏപ്രിൽ 30 വരെ രാത്രികാല കർഫ്യൂ