ഛത്തീസ്ഗഢ്: പഞ്ചാബിൽ ഏപ്രിൽ 30 വരെ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. രാത്രി ഒൻപത് മുതൽ രാവിലെ അഞ്ചു വരെയാണ് കർഫ്യൂ. പഞ്ചാബിലെ 12 ജില്ലകളിൽ രോഗവ്യാപനം കണക്കിലെടുത്ത് നേരത്തെ രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയിരുന്നു.
സംസ്‌ഥാനത്തെ കോവിഡ് വ്യാപനത്തിൽ ആശങ്കയുണ്ടെന്നും പുതുതായി സ്‌ഥിരീകരിക്കുന്ന കേസുകളിൽ 85 ശതമാനവും വൈറസിന്റെ യുകെ വകഭേദമാണെന്നും മുഖ്യമന്ത്രി അമരീന്ദർ സിങ് വ്യക്‌തമാക്കിയിരുന്നു. കോവിഡ് അവലോകന യോഗത്തിന് ശേഷമായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
അതേസമയം പുതിയ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ രോഗവ്യാപനം നിയന്ത്രിക്കാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയല്ലാതെ സർക്കാരിന് മറ്റുവഴികളില്ലെന്നും അമരീന്ദർ സിങ് അറിയിച്ചു.
സംസ്‌ഥാനത്തുടനീളം രാഷ്‌ട്രീയ പാർട്ടികളുടെ പൊതുയോഗങ്ങൾക്ക് ഏപ്രിൽ 30 വരെ സർക്കാർ വിലക്കേർപ്പെടുത്തി. കൂടാതെ ഹാളുകളിൽ നടക്കുന്ന വിവാഹം, മരണാനന്തര ചടങ്ങുകളിൽ പരമാവധി 50 പേർക്ക് മാത്രമേ പങ്കെടുക്കാൻ അനുമതിയുള്ളു. തുറന്ന സ്‌ഥലങ്ങളിൽ നടക്കുന്ന പരിപാടികൾക്ക് പരമാവധി 100 പേരെയും പങ്കെടുപ്പിക്കാം. ഏപ്രിൽ 30 വരെ മറ്റു സാമൂഹിക, സാംസ്‌കാരിക, കായിക പരിപാടികൾക്കും വിലക്കുണ്ട്.
നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി.
Read Also: സുകുമാരൻ നായർക്കെതിരെ എകെ ബാലൻ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി