അമൃത്‌സർ: കോവിഡ് കേസുകൾ പ്രതിദിനം ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ച് പഞ്ചാബ് സർക്കാർ. ഇതിന്റെ ഭാഗമായി സംസ്‌ഥാനത്തെ സ്‌കൂളുകളും കോളേജുകളും ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ അടച്ചിടുമെന്നും, രാത്രി കർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും അധികൃതർ വ്യക്‌തമാക്കി. മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിന് ശേഷമാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്.
ജനുവരി 15ആം തീയതി വരെയാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ അടച്ചിടുന്നതോടെ ക്‌ളാസുകൾ ഓൺലൈനായി നടത്തും. അതേസമയം മെഡിക്കൽ, നഴ്‌സിംഗ് കോളേജുകൾ സാധാരണ നിലയിൽ പ്രവർത്തിക്കും. രാത്രി 10 മണി മുതൽ പുലർച്ചെ 5 മണി വരെയാണ് രാത്രി കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. കൂടാതെ രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് മാത്രമേ സർക്കാർ, സ്വകാര്യ ഓഫിസുകളിൽ ജോലി ചെയ്യാൻ സാധിക്കൂ.
സിനിമ തിയേറ്റർ, ബാർ, റസ്‌റ്റോറന്റ്, മ്യൂസിയം, മൃഗശാലകൾ എന്നിവയിൽ 50 ശതമാനം ആളുകൾക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ, റാലികൾ, യോഗങ്ങൾ എന്നിവ സംഘടിപ്പിക്കുന്നതിന് നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ല. 100ൽ താഴെ കോവിഡ് കേസുകൾ പ്രതിദിനം റിപ്പോർട് ചെയ്‌തിരുന്ന സ്‌ഥാനത്ത് കഴിഞ്ഞ ദിവസം 419 കേസുകളാണ് പഞ്ചാബിൽ റിപ്പോർട് ചെയ്‌തത്.
Read also: ഫ്രാന്‍സില്‍ പുതിയ കോവിഡ് വകഭേദം സ്‌ഥിരീകരിച്ചു