മാർസെയിൽസ്: ഫ്രാന്‍സില്‍ പുതിയ കോവിഡ് വകഭേദത്തിന് സ്‌ഥിരീകരണം. B.1.640.2 എന്ന വകഭേദമാണ് ദക്ഷിണ ഫ്രാന്‍സിലെ മാര്‍സെയില്‍സില്‍ കണ്ടെത്തിയത്. 46 തവണ മ്യൂട്ടേഷന്‍ സംഭവിച്ചതാണ് ഈ പുതിയ വകഭേദം.
കാമറൂണില്‍ നിന്ന് പടര്‍ന്ന ഈ പുതിയ വകഭേദം ദക്ഷിണ ഫ്രാന്‍സിലെ 12 കോവിഡ് രോഗികളില്‍ കണ്ടെത്തിയിട്ടുണ്ട്. വുഹാനില്‍ പടര്‍ന്നുപിടിച്ച ആദ്യ കോവിഡ് വകഭേദത്തില്‍ നിന്ന് 46 തവണ ജനിതക വ്യതിയാനം സംഭവിച്ചതാണ് പുതിയ വകഭേദം.
കാമറൂണില്‍ പോയി തിരിച്ചെത്തിയ വ്യക്‌തിയാണ് ഇന്‍ഡക്‌സ് രോഗിയായി കണ്ടെത്തിയിട്ടുള്ളത്. പിന്നീട് ഇയാളുടെ പ്രദേശത്ത് ജീവിക്കുന്ന മറ്റ് രോഗികളില്‍ നടത്തിയ പരിശോധനയിലാണ് പുതിയ വകഭേദത്തിന് സ്‌ഥിരീകരണമുണ്ടായത്.
ഇഹു മെഡിറ്ററാന്‍ ഇന്‍ഫെക്ഷന്‍ എന്ന ഗവേഷണ സ്‌ഥാപനത്തിലെ ഗവേഷകരാണ് ഈ പുതിയ വൈറസ് വകഭേദം കണ്ടെത്തിയത്. ‘ഇഹു’ എന്നാണ് പുതിയ വകഭേദത്തിന് പേരിട്ടിരിക്കുന്നത്. ശാസ്‌ത്ര സമൂഹത്തിന്റെയും ലോകാരോഗ്യ സംഘടനയുടെയും അഗീകാരം ലഭ്യമാകുന്നത് വരെ ‘ഇഹു’ എന്ന പേരിലാകും പുതിയ വകഭേദം അറിയപ്പെടുക.
അതേസമയം കോവിഡ് വ്യാപനത്തില്‍ പുതിയ ആശങ്കയായി നിലനില്‍ക്കുന്ന വകഭേദത്തിന്റെ സ്വഭാവം ഇനിയും വ്യക്‌തമായിട്ടില്ല. എന്നാൽ മനുഷ്യരുടെ പ്രതിരോധശേഷി നഷ്‌ടപ്പെടുത്താന്‍ പുതിയ വകഭേദത്തിന് കഴിയുമെന്നാണ് പുറത്തുവരുന്ന സൂചന.
നിലവിൽ വൈറസുമായി ബന്ധപ്പെട്ട പഠനം തുടരുകയാണ്. പരീക്ഷണവും ഗവേഷണവും പുരോഗമിക്കുമ്പോള്‍ പുതിയ വകഭേദം മരണസംഖ്യ ഉയര്‍ത്തുമോ അതോ അതിവേഗ വ്യാപനത്തിലേക്ക് നയിക്കുമോ എന്ന ഭീതിയിലാണ് ലോകം.
Most Read: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; എഎസ്ഐയും സംഘവും അറസ്‌റ്റിൽ