ന്യൂഡെൽഹി: അറുപത്തിയഞ്ച് വയസിന് മുകളിൽ പ്രായമുള്ളവരെ അപേക്ഷിച്ച് അൻപതിൽ താഴെയുള്ളവരിൽ കോവിഡ് മരണനിരക്ക് കൂടുതലെന്ന് പഠനം. എയിംസ് ഡയറക്‌ടർ രൺദീപ് ഗുലേറിയയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിന്റെ റിപ്പോർട് ‘ഇന്ത്യൻ ജേണൽ ഓഫ് ക്രിട്ടിക്കൽ മെഡിസിൻ’ പ്രസിദ്ധീകരിച്ചു.
2020 ഏപ്രിൽ നാല് മുതൽ ജൂലൈ 21 വരെയുള്ള കാലയളവിൽ എയിംസിലെ ഐസിയുവിൽ പ്രവേശിപ്പിച്ച 654 കോവിഡ് രോഗികളിലാണ് പഠനം നടത്തിയത്. ഇതിൽ 247 പേർ മരിച്ചിരുന്നു. രക്‌താതിസമ്മർദ്ദം, പ്രമേഹം, വർഷങ്ങളായുള്ള വൃക്കരോഗം എന്നിവയിൽ ഏതെങ്കിലുമാണ് മരിച്ചവരിൽ കോവിഡിന് പുറമേയുണ്ടായിരുന്ന രോഗങ്ങൾ.
18 മുതൽ 50 വരെ പ്രായമുള്ളവർ, 51 മുതൽ 65 വരെയുള്ളവർ, 65ന് മുകളിൽ പ്രായമുള്ളവർ എന്നിങ്ങനെ തരംതിരിച്ചായിരുന്നു പഠനം. 18നും 50നും ഇടയിലുള്ളവരുടെ മരണനിരക്ക് 42.1 ശതമാനവും 65 വരെയുള്ളവരിൽ 34.8 ശതമാനവും 65ന് മുകളിലുള്ളവരിൽ 23.1 ശതമാനവുമാണെന്ന് കണ്ടെത്തി.
യുഎസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലും സമാനമായ മരണനിരക്ക് റിപ്പോർട് ചെയ്‌തിട്ടുണ്ടെന്ന് എയിംസ് അധികൃതർ വ്യക്‌തമാക്കി.
Also Read: സ്വർണക്കടത്ത്; അർജുൻ ആയങ്കിയുടെ അറസ്‌റ്റ് രേഖപ്പെടുത്തി