കൊച്ചി: കരിപ്പൂർ സ്വർണക്കടത്തു കേസിൽ കസ്‌റ്റഡിയിൽ എടുത്ത അർജുൻ ആയങ്കിയുടെ അറസ്‌റ്റ് രേഖപ്പെടുത്തി. കൊച്ചിയിലെ കസ്‌റ്റംസ് സംഘം ഒൻപതു മണിക്കൂർ ചോദ്യം ചെയ്‌തതിന് ശേഷമാണ് അർജുന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. തിങ്കളാഴ്‌ച രാവിലെ അഭിഭാഷകർക്ക് ഒപ്പമാണ് അർജുൻ ചോദ്യംചെയ്യലിനു ഹാജരായത്.
കസ്‌റ്റംസ് പ്രിവന്റീവ് ഓഫിസ് സൂപ്രണ്ട് വിവേകിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. പല ചോദ്യങ്ങൾക്കും അർജുൻ ആയങ്കിക്ക് ഉത്തരം നൽകാനായില്ല. ഇതിനു പിന്നാലെയായിരുന്നു അറസ്‌റ്റ്.
സ്വർണക്കടത്തിൽ അർജുൻ ആയങ്കിക്ക് നിർണായക പങ്കുണ്ടെന്നാണ് 2.33 കിലോ സ്വർണവുമായി വിമാനത്താവളത്തിൽ പിടിയിലായ ഷഫീഖിന്റെ വെളിപ്പെടുത്തൽ. കാരിയറായി പ്രവർത്തിച്ച ഷഫീഖിനെ കസ്‌റ്റഡിയിൽ ആവശ്യപ്പെട്ട് കസ്‌റ്റംസ് സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിക്കു നൽകിയ റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ച വിവരങ്ങളുള്ളത്. ഇയാളെ കോടതി കസ്‌റ്റംസ് കസ്‌റ്റഡിയിൽ വിട്ടു.
സ്വർണവുമായി വിമാനത്താവളത്തിലെത്തിയ ഷഫീഖിനു നിർദ്ദേശങ്ങൾ നൽകിയത് അർജുൻ ആയിരുന്നുവെന്ന് കസ്‌റ്റംസിന്റെ റിപ്പോർട്ടിൽ പറയുന്നു. വിമാനത്താവളത്തിൽ എത്തുമ്പോൾ എങ്ങനെ പെരുമാറണം എന്നതുൾപ്പടെയുള്ള നിർദ്ദേശങ്ങൾ ഷഫീഖിന് അർജുൻ നൽകിയെന്നും അന്വേഷണസംഘം പറയുന്നു.
അർജുൻ ഉപയോഗിച്ചതെന്ന് കരുതുന്ന കാർ കഴിഞ്ഞദിവസം തളിപ്പറമ്പ് കുളപ്പുറത്ത് കുന്നിൻമുകളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഞായറാഴ്‌ച വൈകിട്ട് പരിയാരം പോലീസാണ് വാഹനം കാട്ടിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. കാറിന്റെ ഉടമസ്‌ഥൻ അഞ്ചരക്കണ്ടി കൊയ്യോട് സ്വദേശിയും സിപിഎം ബ്രാഞ്ച് അംഗവുമായിരുന്ന സജേഷിനെയും പോലീസ് ചോദ്യം ചെയ്യുമെന്നാണ് സൂചന.
കേസിൽ അർജുൻ ആയങ്കിയുടെ സംഘത്തിലെ രണ്ടാമനെ തിരയുകയാണ് കസ്‌റ്റംസ്. കണ്ണൂർ പാനൂർ സ്വദേശി ശ്രീലാലിലേക്കും അന്വേഷണം എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ക്വട്ടേഷൻ സംഘങ്ങളുടേതായി പുറത്ത് വന്ന ഫോൺ സംഭാഷണങ്ങളിൽ നിന്ന് ശ്രീലാലിന്റെ ശബ്‌ദം നാട്ടുകാർ തിരിച്ചറിഞ്ഞിട്ടുണ്ട്. പാനൂർ, മാഹി മേഖലകളിലുള്ള കൂടുതൽ പേർ സ്വർണക്കടത്ത് സംഘത്തിലുണ്ടെന്നാണ് കസ്‌റ്റംസിന്റെ നിഗമനം.
Most Read: നിയമസഭാ കയ്യാങ്കളി കേസ്; വി ശിവൻകുട്ടി ഉൾപ്പടെയുള്ളവർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി