ന്യൂഡെൽഹി: നിയമസഭാ കയ്യാങ്കളി കേസിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉൾപ്പടെയുള്ള പ്രതികൾ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ഹൈക്കോടതി വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ സുപ്രീം കോടതിയെ സമീപിച്ചത്.
മുൻ മന്ത്രിമാരായ ഇപി ജയരാജൻ, കെടി ജലീൽ, മുൻ എംഎൽഎമാരായ കെ കുഞ്ഞഹമ്മദ്, സികെ സദാശിവൻ, കെ അജിത് എന്നിവരാണ് അപ്പീൽ ഫയൽ ചെയ്‌തിരിക്കുന്നത്. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സർക്കാർ നൽകിയ ഹരജി നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് പ്രതികളുടെ നീക്കം.
നിയമസഭാ അംഗങ്ങൾ എന്ന നിലയിലുള്ള പരിരക്ഷ തങ്ങൾക്കുണ്ട്, അതിനാൽ നിയമസഭക്കുള്ളിൽ നടത്തിയിരിക്കുന്ന ക്രിമിനൽ പ്രവർത്തനത്തിന്റെ പേരിൽ കേസെടുക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർ അപ്പീൽ നൽകിയത്. പബ്‌ളിക് പ്രോസിക്യൂട്ടർ ഈ കേസ് പിൻവലിക്കാൻ തീരുമാനമെടുത്തിരുന്നു. ഇത് റദ്ദാക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്നും ഇവർ വാദിക്കുന്നു.
അതേസമയം, മന്ത്രി വി ശിവൻകുട്ടി ഉൾപ്പടെയുള്ളവർക്ക് എതിരായ കയ്യാങ്കളി കേസ് പിൻവലിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സർക്കാർ നൽകിയ ഹരജി നാളെ ഡിവൈ ചന്ദ്രചൂഡിന്റെ ബെഞ്ചാണ് പരിഗണിക്കുക.
Also Read: ഇല്ലാക്കഥ പറഞ്ഞാൽ പലതും പറയേണ്ടിവരും; വെല്ലുവിളിച്ച് ആകാശ് തില്ലങ്കേരി