കണ്ണൂർ: ഒറ്റരാത്രികൊണ്ട് ഒറ്റുകാരനാക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്ന് ആകാശ് തില്ലങ്കേരി. രക്‌തസാക്ഷികളെ ഒറ്റുകൊടുത്തവനാണ് എന്ന ആരോപണം ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി തെളിയിക്കണമെന്ന് ആകാശ് ആവശ്യപ്പെട്ടു. ഫേസ്ബുക്കിൽ തന്റെ കവര്‍ ഫോട്ടോയുടെ താഴെ വന്ന കമന്റിന് മറുപടിയായാണ് ആകാശ് തില്ലങ്കേരിയുടെ പ്രതികരണം. ഇല്ലാക്കഥകൾ പറഞ്ഞാൽ പലതും തുറന്നു പറയേണ്ടിവരുമെന്നും ആകാശ് പറയുന്നു.
ഷുഹൈബ് വധക്കേസിൽ പ്രതി ചേർത്തതിന് പിന്നാലെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണ്. അത് എല്ലാവർക്കും ബോധ്യമുള്ള കാര്യമാണ്. അന്നു മുതൽ താൻ ചെയ്യുന്ന ഒരു കാര്യത്തിനും പാർട്ടിക്ക് ഉത്തരവാദിത്വം ഏൽക്കേണ്ട കാര്യമില്ല. അതൊരു വസ്‌തുതയാണ്. എന്നു കരുതി ഒറ്റരാത്രികൊണ്ട് ഒറ്റുകാരനാക്കുന്ന പ്രവണത പാർട്ടിയെ സ്‌നേഹിക്കുന്ന ഒരാൾ എന്ന നിലയിൽ തനിക്ക് സ്വീകരിക്കാൻ കഴിയില്ല എന്നായിരുന്നു ആകാശിന്റെ മറുപടി.
സ്വര്‍ണക്കടത്തില്‍ ആരോപണ വിധേയരായ അർജുന്‍ ആയങ്കി, ആകാശ് തില്ലങ്കേരി തുടങ്ങിയവരെ കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഷാജര്‍ പരസ്യമായി തള്ളിപ്പറഞ്ഞിരുന്നു. ഇവരെ ഒറ്റപ്പെടുത്തണമെന്നും ഒരുകാരണവശാലും ഇത്തരക്കാരുമായി ബന്ധപ്പെടുകയോ ഇത്തരക്കാരുടെ പോസ്‌റ്റുകള്‍ ലൈക്ക് ചെയ്യുകയോ ചെയ്യരുതെന്നും ആയിരുന്നു ജില്ലാ സെക്രട്ടറി വ്യക്‌തമാക്കിയത്.
Read also: ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന; നമ്പി നാരായണന്‍ നാളെ മൊഴി നല്‍കും