തിരുവനന്തപുരം: കല്ലമ്പലം തോട്ടയ്‌ക്കാട് മിനിലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് കാരണം അമിതവേഗതയെന്ന് സൂചന. ഇന്നലെ രാത്രി പത്തരയോടെയാണ് അഞ്ച് പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തമുണ്ടായത്. കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന മൽസ്യലോറിയും തിരുവനന്തപുരത്ത് നിന്ന് വരികയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
അപകട സ്‌ഥലത്ത് വെളിച്ചം കുറവായതിനാൽ നാട്ടുകാർ വൈകിയാണ് സംഭവം അറിഞ്ഞത്. അതിനാൽ മൃതദേഹങ്ങൾ പുറത്തെത്തിക്കാൻ താമസമുണ്ടായെന്ന് പോലീസ് പറയുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ഒരു ഭാഗത്ത് തീ പിടിച്ചതും രക്ഷാപ്രവർത്തനങ്ങൾക്ക് തടസം സൃഷ്‌ടിച്ചു. കാർ പൂർണമായും തകർന്ന നിലയിലായിരുന്നു.
പിന്നീട്, പോലീസും ഫയർ ഫോഴ്‌സും സ്‌ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. നാട്ടുകാരുടെ സഹായത്തോടെ കാറിൽ ഉണ്ടായിരുന്നവരെ പുറത്തെത്തിച്ചു. രണ്ട് പേർ സംഭവ സ്‌ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു. മൂന്ന് പേരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊല്ലം ചിറക്കര സ്വദേശികളായ വിഷ്‌ണു, രാജീവ്, സുധീഷ്, അരുൺ, സൂര്യോദയ കുമാർ എന്നിവരാണ് മരിച്ചത്. രണ്ട് പേരുടെ മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലും മറ്റ് രണ്ട് പേരുടെ മൃതദേഹങ്ങൾ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും ഒരാളുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലുമാണുള്ളത്.
അഞ്ച് പേരും സ്‌റ്റുഡിയോ ജീവനക്കാരാണെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. സ്‌ഥലത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച ശേഷം മാത്രമേ അപകട കാരണം വ്യക്‌തമാകുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു.
മൽസ്യ ലോറിയുടെ ഡ്രൈവറെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. മരിച്ച യുവാക്കളുടെ മൃതദേഹങ്ങൾ പോസ്‌റ്റുമോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.
Also Read: ട്രാക്‌ടർ റാലി സംഘർഷം; കൊല്ലപ്പെട്ട കർഷകനെയും പ്രതിചേർത്ത് ഡെൽഹി പോലീസ്