കൊച്ചി: കോതമംഗലത്ത് വെടിയേറ്റ് കൊല്ലപ്പെട്ട മാനസ (24)യുടെ ശരീരത്തിൽ മൂന്ന് വെടിയുണ്ടകൾ തുളച്ചു കയറിയതായി പോസ്‌റ്റുമോർട്ടം റിപ്പോർട്. രണ്ട് തവണ തലക്കും ഒരു തവണ വലത് നെഞ്ചിന് താഴെയുമാണ് വെടിയേറ്റതെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. മരണകാരണം തലക്കേറ്റ വെടിയാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
അതേസമയം, ബിഹാറിന് പുറമേ കർണാടകയിലും അന്വേഷണ സംഘം എത്തിയിട്ടുണ്ട്. രാഖിലിനെ ബിഹാറിൽ നിന്നും തോക്ക് വാങ്ങാൻ സഹായിച്ചത് ബെംഗളൂരുവിൽ വെച്ച് പരിചയപ്പെട്ട സുഹൃത്താണെന്ന് പോലീസിന് വിവരം ലഭിച്ചു.
അന്വേഷണം അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ കൂടുതൽ വ്യക്‌തത വരുത്തുന്നതിനു വേണ്ടി രാഖിലിന്റെ സുഹൃത്തുക്കളെ വീണ്ടും ചോദ്യം ചെയ്യാൻ പോലീസ് തീരുമാനിച്ചു. ആദിത്യൻ അടക്കമുള്ള 6 സുഹൃത്തുക്കളെയാണ് പോലീസ് വീണ്ടും ചോദ്യം ചെയ്യുക. മാനസയുടെ സുഹൃത്തുക്കളിൽനിന്നും ഇന്നലെ പോലീസ് മൊഴിയെടുത്തിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റൽ കോളേജിലെ വിദ്യാർഥിനിയായ മാനസയെ സുഹൃത്തായ രാഖിൽ വെടിവെച്ച് കൊലപ്പെടുത്തിയത്. അതിന് ശേഷം ഇയാൾ സ്വയം നിറയൊഴിക്കുകയും ചെയ്‌തു. പ്രതി ആത്‍മഹത്യ ചെയ്‌തതിനാൽ തന്നെ കേസിൽ നിർണായകമാകുന്നത് രാഖിലിന് ലഭിച്ച തോക്കിന്റെ ഉറവിടമാണ്. അതിന്റെ അന്വേഷണമാണ് നിലവിൽ പുരോഗമിക്കുന്നത്. കൂടാതെ ഇരുവരുടെയും മൊബൈൽ ഫോൺ രേഖകളും കേസിൽ നിർണായകമാകും.
Most Read: ലോക്ക്ഡൗൺ തുടരുന്നത് ശരിയല്ല; നിർദ്ദേശങ്ങളുമായി കെജിഎംഒഎ