തിരുവനന്തപുരം: ഇപ്പോഴത്തെ രീതിയിൽ ലോക്ക്ഡൗൺ തുടരുന്നത് ശരിയല്ലെന്ന് സർക്കാർ ഡോക്‌ടർമാരുടെ സംഘടനയായ കെജിഎംഒഎ. തദ്ദേശ സ്‌ഥാപനങ്ങൾ പൂർണമായും അടച്ചിടുന്നതിന് പകരം മൈക്രോ കണ്ടെയ്ൻമെന്റ് മേഖലകൾ കണ്ടെത്തി അവിടെ മാത്രം നിയന്ത്രണം ഏർപ്പെടുത്തണം. ടിപിആറിനെ മാത്രം അടിസ്‌ഥാനമാക്കി തരംതിരിക്കുന്ന നിലവിലെ രീതിക്ക് പകരം പ്രതിദിന കേസുകൾ, സജീവ കേസുകൾ എന്നിവ കൂടി കണക്കാക്കണമെന്ന് മുഖ്യമന്ത്രിക്കും വിദഗ്‌ധ സമിതിക്കും അയച്ച കത്തിൽ സംഘടന പറയുന്നു.
തുണിക്കടകൾ ഉൾപ്പെടെ എല്ലാ കടകളും എല്ലാ ദിവസവും തുറക്കണമെന്ന നിർദ്ദേശവും കെജിഎംഒഎ മുന്നോട്ട് വച്ചു. പാർട്ടീഷ്യൻ ചെയ്‌ത ടാക്‌സികളും ഓട്ടോകളും ഓടാൻ അനുവദിക്കണം. ഡ്രൈവർ ക്യാബിനിൽ യാത്ര അനുവദിക്കരുത്. ഭക്ഷണശാലകൾ തൽകാലം തുറക്കണ്ട. റിസോർട്ടുകളും ഹോട്ടലുകളും 25 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. വാക്‌സിൻ എടുത്തവരെയും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെയും പ്രവേശിപ്പിക്കാം. വലിയ ഒത്തുചേരലുകൾ ഒഴിവാക്കണം.
ടി പി ആർ കുറക്കുന്നതിന് വേണ്ടി മാത്രം പരിശോധനകളുടെ എണ്ണം കൂട്ടുന്നത് ഒഴിവാക്കണം. രോഗ ലക്ഷണങ്ങളുള്ളവരെയും അവരുടെ സമ്പർക്കത്തിൽ ഉള്ളവരെയുമാണ് പരിശോധിക്കേണ്ടത്. കോളനികൾ, തീരദേശ മേഖലകൾ തുടങ്ങി ജനങ്ങൾ തിങ്ങി പാർക്കുന്ന ഇടങ്ങളിൽ പരിശോധന കർശനമാക്കണം.
വാക്‌സിനേഷൻ പക്രിയ പൂർണമായും ഓൺലൈനായി മാറണമെന്നതാണ് കെജിഎംഒഎയുടെ മറ്റൊരു ആവശ്യം. ഓൺലൈനായും ഓഫ്‌ലൈനായും നൽകാനാണ് ഉദ്ദേശിക്കുന്നെങ്കിൽ അതിന്റെ ചുമതല ബന്ധപ്പെട്ട തദ്ദേശ ഭരണ സഥാപനങ്ങൾക്ക് നൽകണമെന്നും കെജിഎംഒഎ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നു.
Read Also: ഇടത് പാർട്ടികൾ ചൈനയുടെ ആയുധമായി; ഗുരുതര ആരോപണം ഉയർത്തി മുൻ വിദേശകാര്യ സെക്രട്ടറി