ന്യൂഡെൽഹി: ഇടത് പാർട്ടികൾക്ക് എതിരെ ഗുരുതര ആരോപണവുമായി മുൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ. ഇന്ത്യ അമേരിക്ക ആണവക്കരാർ അട്ടിമറിക്കാൻ ചൈന ഇടതുപാർട്ടികളെ ഉപയോഗിച്ചെന്ന ആരോപണമാണ് വിജയ് ഗോഖലെ ഉന്നയിച്ചത്. സിപിഎമ്മിനും സിപിഐക്കുമെരെയാണ് ആരോപണം.
മുൻ വിദേശകാര്യ സെക്രട്ടറിയും ചൈനയിലെ ഇന്ത്യൻ അംബാസിഡറുമായ വിജയ് ഗോഖലെയുടെ പുതിയ പുസ്‌തകമായ ‘ലോങ് ഗെയിം, ഹൗ ദി ചൈനീസ് നെഗോഷിയേറ്റ് വിത്ത് ഇന്ത്യ‘യിലാണ് വെളിപ്പെടുത്തൽ
20 വർഷത്തിലധികം ചൈനയിൽ പ്രവർത്തിച്ചിട്ടുണ്ട് ഇദ്ദേഹം. ഇതിന്റെ അടിസ്‌ഥാനത്തിലാണ് ഇന്ത്യയും ചൈനയുമായും ബന്ധപ്പെട്ട ആറ് വിഷയങ്ങളെ മുൻ നിർത്തി പുതിയ പുസ്‌തകം പുറത്തിറക്കിയത്. 2007-08ലെ യുപിഎ ഭരണകാലത്തെ ചില സംഭവ വികാസങ്ങൾ മുൻ നിർത്തിയാണ് അദ്ദേഹം ഇടത് പാർട്ടികളെ പ്രതിക്കൂട്ടിൽ നിർത്തിയിരിക്കുന്നത്.
ഇന്ത്യ-അമേരിക്ക ആണവകരാറിൽ ചൈനക്ക് ആശങ്കയുണ്ടായിരുന്നു. ആണവ കരാറിനെതിരെ ആഭ്യന്തര എതിർപ്പുയർത്താൻ ചൈന ഇന്ത്യയിലെ ഇടത് പാർട്ടികളെ ഉപയോഗിച്ചു.
യുപിഎ ഭരണകാലത്ത് ചൈന ഇന്ത്യൻ രാഷ്‌ട്രീയത്തിൽ പ്രത്യക്ഷമായ ഇടപെട്ടതിന് തെളിവായാണ് ആണവകരാർ വിഷയത്തെ അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ചികിൽസയ്‌ക്കോ യോഗങ്ങളിൽ പങ്കെടുക്കാനോ ചൈനയിൽ പോകുന്നതിന്റെ മറവിൽ ഇടത് നേതാക്കൾ ചൈനയുമായി അടുത്ത ബന്ധം സ്‌ഥാപിച്ചു എന്നും ആരോപണമുണ്ട്.
അതിർത്തി പ്രശ്‌നങ്ങളിൽ എന്നും ദേശീയത പുലർത്തിയവരായിരുന്നു സിപിഎമ്മും സിപിഐയും. എന്നാൽ മറ്റു ചില വിഷയങ്ങളിൽ അവർ ചൈനീസ് അനുകൂല നിലപാട് സ്വീകരിച്ചു. മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള ഒന്നാം യുപിഎസർക്കാരിന് ഇടതുപക്ഷത്തിന്റെ പിന്തുണയുണ്ടായിരുന്നു.
യുപിഎ സർക്കാരിൽ ഇടത് പാർട്ടികൾക്കുള്ള സ്വാധീനം മനസിലാക്കിയാണ് ചൈന ഇടപെടൽ നടത്തിയത്. ആണവകരാറിൽ പ്രതിഷേധിച്ച് യുപിഎ സർക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിൻവലിച്ചിരുന്നു. ഇന്ത്യയുടെ ആഭ്യന്തര രാഷ്‌ട്രീയത്തിൽ ചൈന ഓപ്പറേഷൻ നടത്തിയ ആദ്യ സംഭവമാണിതെന്നും ഗോഖലെ പുസ്‌തകത്തിൽ കുറിച്ചു.
Read Also: അസം-മിസോറാം അതിർത്തി തർക്കം; ഇരു സംസ്‌ഥാനങ്ങളും കേസുകൾ പിൻവലിച്ചു