ന്യൂഡെൽഹി: അസം- മിസോറാം അതിർത്തി സംഘർഷം പരിഹാരത്തിലേക്ക്. സംഘർഷവുമായി ബന്ധപ്പെട്ടു രജിസ്‌റ്റർ ചെയ്‌ത കേസുകൾ ഇരു സംസ്‌ഥാനങ്ങളും പിൻവലിച്ചു. രണ്ടു സംസ്‌ഥാനങ്ങളുടെയും മുഖ്യമന്ത്രിമാർ വ്യാഴാഴ്‌ച ചർച്ച നടത്തും. ജൂലൈ 26ന് നടന്ന അതിർത്തി സംഘർഷവുമായി ബന്ധപ്പെട്ട് മിസോറാമിലെ ഉദ്യോഗസ്‌ഥർക്കും, പോലീസുകാർക്കുമെതിരെ രജിസ്‌റ്റർ ചെയ്‌ത മുഴുവൻ കേസുകളും പിൻവലിക്കാൻ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പോലീസിന് നിർദേശം നൽകി.
ആറ് അസം ഉദ്യോഗസ്‌ഥർക്കും 200ഓളം പൊലീസുകാർക്കും എതിരെയുള്ള കേസ് പിൻവലിക്കാൻ മിസോറാം സർക്കാർ തീരുമാനിച്ചതിന് പിന്നാലെയാണ് അസമും കേസുകൾ അവസാനിപ്പിച്ചത്. തർക്കത്തിന് സൗഹാർദപരമായ പരിഹാരത്തിനുള്ള അന്തരീക്ഷം സൃഷ്‌ടിക്കുന്നതിനും ജനങ്ങളുടെ ബുദ്ധിമുട്ടുകൾ കുറക്കുന്നതിനുമായാണ് കേസ് പിൻവലിക്കുന്നതെന്ന് മിസോറാം മുഖ്യമന്ത്രി സോറംതംഗ പറഞ്ഞു.
മിസോറാം കേസുകൾ പിൻവലിച്ച സാഹചര്യത്തിലാണ് അസം പോലീസ് എടുത്ത കേസുകളും പിൻവലിക്കുന്നതെന്ന് ഹിമന്ത ബിശ്വ ശർമ പ്രതികരിച്ചു. കേന്ദ്ര സർക്കാരിന്റെ ഇടപെടലിന് പിന്നാലെയാണ് കേസുകൾ പിൻവലിക്കാനുള്ള ഇരു സംസ്‌ഥാനങ്ങളുടെയും തീരുമാനം.
Read Also: മംഗളൂരു ക്വാറന്റെയ്ൻ കേന്ദ്രത്തിൽ തടഞ്ഞുവെച്ച മലയാളികളെ വിട്ടയച്ചു